STORYMIRROR

BINSIN'S THOUGHT

Romance

5  

BINSIN'S THOUGHT

Romance

കാറ്റ് പറഞ്ഞ കഥ

കാറ്റ് പറഞ്ഞ കഥ

7 mins
2

മഴയും പ്രവേശനോത്സവവും കൂട്ടുകാരായിരുന്ന ഒരു കാലമുണ്ടായിരുന്നു. കലണ്ടറിനേക്കാൾ മുമ്പേ വേനലവധി തീർന്ന വിവരം മഴ അറിഞ്ഞിരുന്നു. അതുകൊണ്ടാവണം, സ്കൂൾ തുറക്കുന്ന ദിവസങ്ങളിൽ അതിന് എപ്പോഴും ഒരു പ്രത്യേക ആവേശമുണ്ടായിരുന്നത്. രാത്രി മുഴുവൻ ഭൂമിയെ നനച്ച ശേഷം വെളുപ്പിന് ഒന്ന് ശമിക്കും. കുട്ടികൾ യൂണിഫോം ധരിച്ച് വീടിന് പുറത്തേക്കിറങ്ങുമ്പോൾ വീണ്ടും ചിണുങ്ങാൻ തുടങ്ങും. പുതിയ പുസ്തകങ്ങളുടെ മണം, ഇസ്തിരിയിട്ട ചന്ദനനിറമുള്ള ഷർട്ടുകൾ, നാനയുടെയോ സ്പോർട്‌സ് മാഗസിന്റെയോ പഴയ പേജുകൾ കൊണ്ട് പൊതിഞ്ഞ നോട്ട് പുസ്തകങ്ങൾ—ഇതെല്ലാം കൂടിച്ചേർന്നാലേ കേരളത്തിലെ ഒരു അധ്യയനവർഷം ശരിക്കും ആരംഭിക്കാറുള്ളൂ. ആ വർഷവും അങ്ങനെ തന്നെയായിരുന്നു. പുലർച്ചെ തുടങ്ങിയ പേമാരി അപ്പോഴേക്കും ഒന്ന് ശമിച്ചിരുന്നു. വീടിന്റെ മുറ്റത്ത് വെള്ളം കെട്ടിക്കിടന്നു. ഓടുമേഞ്ഞ മേൽക്കൂരയുടെ ഓരത്തുനിന്ന് തുള്ളികൾ ഇപ്പോഴും ഇടവിട്ട് വീഴുന്നുണ്ടായിരുന്നു. ഇന്നലെ അനിയത്തി ഒഴുക്കിവിട്ട കടലാസ് തോണികൾ അളിഞ്ഞ് ചളിയിൽ പൂണ്ടുകിടന്നു. "തനൂ... ചായ തണുക്കും.' അടുക്കളയിൽ നിന്ന് അമ്മയുടെ വിളിയെത്തി. "വരുന്നു." കണ്ണാടിക്കു മുന്നിൽ നിന്ന് തനു ഷർട്ടിന്റെ കോളർ ഒന്നുകൂടി ശരിയാക്കി. പുതിയ യൂണിഫോം ഇച്ചിരി വലുതായിപ്പോയോ എന്നൊരു സംശയം. നെറ്റിയുടെ അരികിൽ ആദ്യമായി വന്ന മുഖക്കുരു പഴുക്കാൻ തുടങ്ങിയിരുന്നു. കൗമാരത്തിന്റെ ആദ്യ ഒപ്പ് അവന്റെ മുഖത്ത് പതിഞ്ഞതുപോലെ. അമ്മ ചായയും പുട്ടും മേശപ്പുറത്ത് വച്ചു. "ബാഗ് എടുത്തോ?" "ഉവ്വ്." "കുട എടുത്തോ?" "എടുത്തു." "ഉച്ചഭക്ഷണം മറക്കണ്ട." തനു ചിരിച്ചു. "അമ്മേ... ഞാൻ ഹൈസ്കൂളിൽ എത്തി." "എങ്കിൽ നാളെ തന്നെ പെണ്ണ് നോക്കാം." ആ മറുപടിക്ക് അവനും ചിരിച്ചു. ഹൈസ്കൂളിലെത്തിയാൽ താനൊരു വലിയ ആളായെന്ന് അവൻ ആത്മാർത്ഥമായി വിശ്വസിച്ചിരുന്നു. ആ പ്രായത്തിൽ എല്ലാവർക്കും അങ്ങനെ തന്നെയായിരുന്നു തോന്നാറ്. അച്ഛൻ നേരത്തേ ഓഫീസിലേക്ക് പോയിരുന്നു. അനിയത്തി ഇപ്പോഴും പുതപ്പിനടിയിൽ ചുരുണ്ടുകിടന്ന് ഉറക്കമായിരുന്നു. വീടിന്റെ പടിയിറങ്ങുമ്പോൾ അമ്മ പറഞ്ഞു, "ആദ്യദിവസമാണ്. ആരുമായും വഴക്കിടരുത്." "ഞാനാണോ പോയി വഴക്കിടുന്നത്?" "അറിയാം... പക്ഷേ നിന്റെ നാവ് ചിലപ്പോൾ അടി വാങ്ങിത്തരും." അതുകേട്ട് അവൻ ചിരിച്ചുകൊണ്ട് മഴയിലേക്ക് ഇറങ്ങി. ബസ് സ്റ്റോപ്പിൽ ഇതിനകം കുറെ കുട്ടികൾ ഉണ്ടായിരുന്നു. നനഞ്ഞ കുടകൾ കൈയിൽ പിടിച്ച്, പുതുപുത്തൻ യൂണിഫോമിട്ട്, വേനലവധിയിലെ വിശേഷങ്ങൾ പരസ്പരം മത്സരങ്ങൾ പോലെ പറയുന്ന കുട്ടികൾ. രണ്ടുമാസം കണ്ടിട്ടില്ലാത്ത കൂട്ടുകാരെ വീണ്ടും കണ്ട സന്തോഷം ഓരോ മുഖത്തും തെളിഞ്ഞുനിന്നു. ദൂരെ നിന്ന് സ്വകാര്യ ബസിന്റെ ഹോൺ കേട്ടു. ചളിവെള്ളം തെറിപ്പിച്ചുകൊണ്ട് ബസ് സ്റ്റോപ്പിന് മുന്നിൽ ബ്രേക്കിട്ടു. അകത്ത് പതിവുപോലെ ബഹളമായിരുന്നു. "ഇങ്ങോട്ട് നീങ്ങ്..." "കുട മടക്കടാ... മുഴുവൻ വെള്ളവും എൻ്റെ മേലാണ്." ഡീസലിന്റെ മണവും നനഞ്ഞ യൂണിഫോമുകളുടെ ഗന്ധവും ചേർന്നൊരു പരിചിത ലോകം. തനു ജനാലയ്ക്കരികിൽ നിന്നു. പുറത്ത് നെൽപ്പാടങ്ങൾ വെള്ളത്തിൽ മുങ്ങിക്കിടക്കുകയായിരുന്നു. നടന്നെത്താവുന്ന യു.പി. സ്കൂളിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള ഹൈസ്കൂളിലേക്കുള്ള മാറ്റം മാത്രമായിരുന്നു അത്. അന്ന് അതൊരു ചെറിയ ദൂരമായി തോന്നി. തനു മിണ്ടാത്ത കുട്ടിയായിരുന്നില്ല. പഴയ സ്കൂളിൽ അവന്റെ വായ അടച്ചുവെക്കാൻ പാടായിരുന്നു. Cricket കളിക്കുമ്പോൾ ഔട്ടായാൽ ആദ്യം തർക്കിക്കുന്നത് അവനാണ്. തോൽക്കാൻ പോകുന്ന നിമിഷം കളി നിർത്താനുള്ള നൂറ് കാരണങ്ങൾ അവന്റെ കൈവശമുണ്ടായിരുന്നു. വാർഷികാഘോഷത്തിൽ മിമിക്രി ചെയ്യാൻ ആദ്യം വിളിക്കുന്നതും അവനെയായിരുന്നു. പഠനത്തിലും അവൻ പിന്നിലായിരുന്നില്ല. മണിക്കൂറുകളോളം ഇരുന്ന് മനഃപാഠമാക്കുന്നത് അവന് മടിയായിരുന്നു. ഒരു കാര്യം ശരിക്കും മനസ്സിലായാൽ അത് മറക്കില്ല എന്ന വിശ്വാസം മാത്രമാണ് ഉണ്ടായിരുന്നത്. ആ വിശ്വാസം തന്നെ പല പരീക്ഷകളിലും അവനെ ഒന്നാം സ്ഥാനത്തെത്തിച്ചു. ഓരോ റിസൾട്ട് ദിനവും രണ്ട് പേരുകൾ മാത്രം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റും: ഒന്നാം സ്ഥാനം തനു, രണ്ടാം സ്ഥാനം സലീം. അതായിരുന്നു പതിവ്. സ്കൂൾ മുന്നിൽ തെളിഞ്ഞു. ഉയരമുള്ള മതിൽ. അതിനിടയിൽ തുറന്നുകിടക്കുന്ന പ്രവേശന കവാടം. മഴയിൽ കഴുകിയ ചുവന്ന ഓടിട്ട കെട്ടിടം അകലെ നനഞ്ഞുനിന്നു. തനു ഒരു നിമിഷം അവിടെ നിന്നു. "പഴയ സ്കൂളിൽ ഉണ്ടായിരുന്ന ആരെങ്കിലും കാണുമായിരിക്കും..." അടുത്ത നിമിഷം മറ്റൊരു ചിന്ത: "ഇല്ലെങ്കിലും... പുതിയ കൂട്ടുകാരെ കണ്ടെത്താമല്ലോ." അവൻ ബാഗിന്റെ സ്ട്രാപ്പ് ഒന്നുകൂടി മുറുക്കിപ്പിടിച്ച് പതുക്കെ അകത്തേക്ക് നടന്നു. ആ ദിവസത്തിന് മുമ്പുണ്ടായിരുന്ന തനുവും ആ ദിവസത്തിന് ശേഷം ജീവിച്ച തനുവും തമ്മിൽ ഒരു അതിർവരമ്പ് വീഴാൻ പോകുകയാണെന്ന് അവൻ അറിഞ്ഞിരുന്നില്ല. വരാന്തയിലൂടെ പതുക്കെ നടന്ന് തനു എട്ടാം ക്ലാസ് 'എ'യുടെ വാതിൽക്കൽ നിന്നു. അകത്ത് ഇതിനകം പകുതിയിലേറെ ബെഞ്ചുകൾ നിറഞ്ഞിരുന്നു. പിന്നിലെ ബെഞ്ചിൽ നാലഞ്ച് കുട്ടികൾ ക്രിക്കറ്റ് താരങ്ങളുടെ കാർഡുകൾ വെച്ച് കളിയിലായിരുന്നു. മറ്റൊരാൾ ഇന്നലെ രാത്രിയിലെ WWE-യിൽ അണ്ടർടേക്കർ ശവപ്പെട്ടിയിൽ നിന്ന് ഉയിർത്തെഴുന്നേറ്റ രംഗം അഭിനയിച്ചുകൊണ്ട് വിവരിക്കുകയായിരുന്നു. ജനാലയരികിൽ ഇരുന്ന കുറച്ച് പെൺകുട്ടികൾ നോട്ട് പുസ്തകത്തിന്റെ കവറിലുള്ള കുഞ്ചാക്കോ ബോബന്റെ ചിത്രം ആരുടേതാണ് കൂടുതൽ ഭംഗിയെന്ന് തർക്കിക്കുകയായിരുന്നു. ആ ശബ്ദക്കൂട്ടത്തിനിടയിലും തനുവിനെ ആരും ശ്രദ്ധിച്ചില്ല. അതിൽ അവന് നിരാശയൊന്നും തോന്നിയില്ല. ശ്രദ്ധിക്കപ്പെടാതിരിക്കുക എന്നത് അവൻ പഠിച്ച ആദ്യ സുരക്ഷയായിരുന്നു. ജനാലയോടു ചേർന്ന രണ്ടാം ബെഞ്ചിൽ ഒരു സ്ഥലം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ബാഗ് ഡസ്‌ക്കിൽ വച്ച് അവൻ അവിടെയിരുന്നു. മാവിന്റെ ഇലകളിൽ നിന്ന് വെള്ളം തുള്ളി തുള്ളിയായി താഴേക്ക് വീഴുന്നു. കളിസ്ഥലത്തിന്റെ പകുതിയും വെള്ളത്തിനടിയിലായിരുന്നു. താഴ്ന്ന ക്ലാസിലെ കുറച്ച് കുട്ടികൾ യൂണിഫോം നനയുമെന്ന കാര്യം മറന്ന് വെള്ളക്കെട്ടിലേക്ക് എടുത്തുചാടുകയായിരുന്നു. അവരെ കണ്ടപ്പോൾ അറിയാതെ അവന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു. കഴിഞ്ഞ വർഷമായിരുന്നെങ്കിൽ അവരുടെ കൂടെ ആദ്യം ചാടിയിരുന്നത് താനായിരിക്കും. "ഫസ്റ്റ് റാങ്കേ..." പിന്നിൽ നിന്ന് ആരോ വിളിച്ചു. തനു തിരിഞ്ഞുനോക്കി. സലീം! അതേ ചിട്ടയായി ഒതുക്കിവെച്ച മുടി. അതേ കൃത്യമായി ടക്ക് ചെയ്ത യൂണിഫോം. അതേ ആത്മവിശ്വാസം. ഒരേയൊരു മാറ്റം മാത്രം—ഇപ്പോൾ അവൻ പഴയ സ്കൂളിലല്ല. രണ്ടുപേരും വീണ്ടും ഒരേ ക്ലാസിലായിരുന്നു. "നീയും ഇവിടെയാണോ?" തനു ചോദിച്ചു. "ഞാൻ ഇവിടെ അല്ലാതെ പിന്നെ എവിടെയാ! വാപ്പ ഇവിടുത്തെ മാഷാടോ..." "അറിയാം." സലീം ബാഗ് തുറന്ന് പുസ്തകങ്ങൾ ഓരോന്നായി അടുക്കിവെച്ചു. പുതിയ ജ്യോമെട്രി ബോക്സ് തുറന്ന് ഒരു നിമിഷം അതിലെ സാധനങ്ങൾ എണ്ണിനോക്കി, എന്നിട്ട് അടച്ചുവച്ചു. "ഇത്തവണ ഫസ്റ്റ് ബെഞ്ചിലാ ഇരിക്കുന്നേ," അവൻ പറഞ്ഞു, ആരോടെന്നില്ലാതെ. തനു ഒന്നും പറഞ്ഞില്ല. സലീമും അതിനപ്പുറം ഒന്നും പറഞ്ഞില്ല—പക്ഷേ ആ വാചകത്തിന് പിന്നിൽ, കഴിഞ്ഞ വർഷത്തെ റിസൾട്ട് ബോർഡിന്റെ നിഴൽ ഉണ്ടായിരുന്നു. പിന്നിലെ ബെഞ്ചിൽ നിന്ന് ആരോ സലീമിനെ വിളിച്ചു. അവൻ അവിടേക്ക് നടന്നു. തനു വീണ്ടും ജനാലയിലേക്ക് തിരിഞ്ഞു. കറുത്തിരുണ്ട മേഘങ്ങൾ വീണ്ടും ചുരത്താൻ തുടങ്ങിയിരുന്നു. അൽപസമയം കഴിഞ്ഞപ്പോൾ ആദ്യ ബെൽ മുഴങ്ങി. സംസാരങ്ങൾ പതിയെ കുറഞ്ഞു. ആദ്യ പിരീഡിന് തൊട്ടുമുമ്പ് എല്ലാ ക്ലാസ് മുറികളിലും പിറക്കുന്ന ആ ചെറിയ നിശ്ശബ്ദത പതിയെ അവിടെയും പരന്നു. അപ്പോഴാണ് വരാന്തയിൽ കാലൊച്ച കേട്ടത്. പുതിയ ക്ലാസ് ടീച്ചറായ ചന്ദ്രിക ടീച്ചർ രജിസ്റ്റർ കൈയിൽ പിടിച്ച് നടന്ന് വരികയായിരുന്നു. അവരുടെ പിന്നാലെ മറ്റൊരാൾ കൂടി ഉണ്ടായിരുന്നു. ഒരു പെൺകുട്ടി. കയ്യിൽ കറുത്ത കുട. അതിൽ നിന്ന് ഇപ്പോഴും മഴവെള്ളം ഇറ്റുവീഴുന്നുണ്ടായിരുന്നു. മഴ നനഞ്ഞ തട്ടത്തിന്റെ അറ്റം അവൾ വിരലുകൾ കൊണ്ട് പതിയെ ശരിയാക്കി. വാതിൽക്കൽ എത്തിയപ്പോൾ ഒരു നിമിഷം അവൾ അകത്തേക്ക് നോക്കി, ഇതാണോ തന്റെ ക്ലാസ് എന്നുറപ്പിക്കാനെന്ന പോലെ. ക്ലാസിലെ കുറച്ച് കുട്ടികൾ തല ഉയർത്തി നോക്കി. പിന്നെ വീണ്ടും സ്വന്തം കാര്യങ്ങളിലേക്ക് തിരിഞ്ഞു. തനുവിന്റെ കണ്ണുകൾ മാത്രം അവിടെത്തന്നെ നിന്നു. അവൾ പതുക്കെ അകത്തേക്ക് നടന്നു. ഒഴിഞ്ഞിരുന്ന ബെഞ്ച് അന്വേഷിച്ചുകൊണ്ട് ക്ലാസ് മുറിയിലൂടെ ഒന്നു കണ്ണോടിച്ചു. ആ നോട്ടം ഒരു നിമിഷത്തേക്ക് തനുവിന്റെ നേരെ വന്നു. അവൾ അവനെ നോക്കിയതല്ല; അവളുടെ കണ്ണുകൾ അവന്റെ മേൽ പതിഞ്ഞുപോയതാണ്, അത്ര മാത്രം. അടുത്ത നിമിഷം അവൾ കണ്ണ് മാറ്റി, പെൺകുട്ടികളുടെ ഭാഗത്തുള്ള ഒഴിഞ്ഞ ബെഞ്ചിലേക്ക് നടന്നു. ക്ലാസ് മുറിയിൽ ഒന്നും മാറിയിരുന്നില്ല. എവിടെയോ ഇരുമ്പ് ഷീറ്റിൽ വെള്ളം വന്ന് പതിക്കുന്ന ശബ്ദം. സീലിങ് ഫാൻ അതേ മുരൾച്ചയിൽ കറങ്ങിക്കൊണ്ടിരുന്നു. ചന്ദ്രിക ടീച്ചർ ഹാജർ വിളിക്കാൻ രജിസ്റ്റർ തുറന്നു. പക്ഷെ തനുവിന്റെ ഉള്ളിൽ ഇതുവരെ ഇല്ലാതിരുന്ന ഒരു നിശ്ശബ്ദത പതിയെ ഇടംപിടിക്കുകയായിരുന്നു. ആ പെൺകുട്ടി ഇനി ഈ ക്ലാസിലുണ്ടാകും. നാളെ വരും, മറ്റെന്നാളും വരും. അത് മാത്രം മതി എന്ന് അവന് തോന്നി. ചന്ദ്രിക ടീച്ചർ രജിസ്റ്റർ മേശപ്പുറത്ത് വെച്ച് ക്ലാസാകെ ഒന്നു നോക്കി. പിന്നിലെ ബെഞ്ചിൽ നിന്ന് അപ്പോഴും സംസാരങ്ങൾ കേൾക്കുന്നുണ്ടായിരുന്നു. "മതി..."ടീച്ചറുടെ ഒരൊറ്റ വാക്കിൽ ക്ലാസ് നിശ്ശബ്ദമായി. പുതുതായി വന്ന പെൺകുട്ടി മൂന്നാമത്തെ ബെഞ്ചിലായിരുന്നു. ബാഗിൽ നിന്ന് ഓരോ പുസ്തകവും വളരെ പതുക്കെ എടുത്ത് ഡസ്ക്കിൽ അടുക്കിവെച്ചു. നനഞ്ഞ കുട മടക്കി ബെഞ്ചിനോട് ചേർത്ത് വച്ചു. തട്ടത്തിനടിയിൽ നിന്ന് പുറത്തേക്ക് വീണ മുടിയിഴകൾ അവൾ മെല്ലെ ചെവിക്കുപിന്നിലേക്ക് ഒതുക്കി. അവൾ ചെയ്യുന്ന ഓരോ ചലനവും സാധാരണമായിരുന്നു. എന്നിട്ടും അവന്റെ കണ്ണുകൾ അവിടെ നിന്ന് മാറിയില്ല. "ഹാജർ വിളിക്കാം." ചന്ദ്രിക ടീച്ചർ രജിസ്റ്റർ തുറന്നു. ഓരോ പേരും വിളിച്ചുപോയി. "പ്രസന്റ് ടീച്ചർ..." പെട്ടെന്നാണ് ടീച്ചർ മറ്റൊരു പേര് വിളിച്ചത്. "സന..." 'പ്രസന്റ് ടീച്ചർ." ആ ശബ്ദം ആദ്യമായാണ് തനു കേൾക്കുന്നത്. സന... അവൻ മനസ്സിൽ ഒരിക്കൽ ആ പേര് ഉരുവിട്ടു. ഹാജർ വിളിച്ചുകഴിഞ്ഞ് രജിസ്റ്റർ അടച്ച ടീച്ചർ കുട്ടികളെ നോക്കി. "ഇന്ന് ആദ്യ ദിവസമല്ലേ... എല്ലാവരും ഓരോരുത്തരായി എഴുന്നേറ്റ് സ്വയം പരിചയപ്പെടുത്തണം. പേര്... ഏത് സ്കൂളിൽ നിന്നാണ് വന്നത്... അച്ഛനോ അമ്മയോ എന്ത് ചെയ്യുന്നു... പിന്നെ നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം. അത്ര മതി." ഓരോരുത്തരും എഴുന്നേറ്റ് ഒരേ മാതൃകയിലുള്ള പരിചയപ്പെടുത്തലുകൾ പറഞ്ഞു. ആർക്കെങ്കിലും വാക്കുകൾ തടഞ്ഞാൽ ക്ലാസിൽ ചെറിയ കൂവൽ ഉയരും. സലീമിന്റെ ഊഴമായപ്പോൾ അവൻ മടിയേതുമില്ലാതെ എഴുന്നേറ്റു. "എന്റെ പേര് സലീം. എന്റെ വാപ്പ ഈ സ്കൂളിൽ കണക്ക് മാഷാണ്." ശബ്ദത്തിൽ ആത്മവിശ്വാസം നിറഞ്ഞിരുന്നു. പിന്നിലെ ബെഞ്ചിൽ നിന്ന് ആരോ പറഞ്ഞു, "ഇവനും കണക്കാ..."ക്ലാസിൽ ചിരി പടർന്നു. സലീമിന് മാത്രം അത് അത്ര ഇഷ്ടമായില്ല. ടീച്ചർ അടുത്ത പേരിലേക്ക് കടന്നു. "സന." അവൾ പതിയെ എഴുന്നേറ്റു. ഇരുന്നപ്പോൾ തോന്നിയതിലും മെലിഞ്ഞ ശരീരമായിരുന്നു. "ഞാൻ പെരുമണ്ണ ഗവൺമെന്റ് സ്കൂളിൽ നിന്നാണ് വന്നത്."ഒരു നിമിഷം നിർത്തിയശേഷം അവൾ തുടർന്നു, "വാപ്പ ഗൾഫിലാണ്, ഉമ്മ വീട്ടിലുണ്ട്." ടീച്ചർ കുറച്ചുനേരം കാത്തുനിന്നു. "നിനക്കെന്താണ് ഏറ്റവും ഇഷ്ടം?" അവൾ ഒന്നു താഴേക്ക് നോക്കി. "വായിക്കാൻ." ഒരൊറ്റ വാക്ക്. അതോടെ അവൾ ഇരുന്നുപോയി. പക്ഷേ തനുവിന്റെ മനസ്സ് അവിടെയായിരുന്നു. വായിക്കാൻ... എന്തായിരിക്കും അവൾ വായിക്കുന്നത്? ബാലരമയോ? പൂമ്പാറ്റയോ? സ്വയം പോലും അതിശയിച്ചു—അന്നുവരെ ഒരാളെക്കുറിച്ചും ഇങ്ങനെ ചിന്തിച്ചിട്ടില്ല. അവസാനം അവന്റെ പേരെത്തി. "തനു." അവൻ പതിയെ എഴുന്നേറ്റു. പെട്ടെന്ന് ക്ലാസിലെ എല്ലാ മുഖങ്ങളും തന്നെ നോക്കുന്നതുപോലെ തോന്നി. "എന്റെ... പേര്... "ശബ്ദം വളരെ താഴ്ന്നുപോയി. "കുറച്ചുകൂടി ഉറക്കെ." ചന്ദ്രിക ടീച്ചർ പറഞ്ഞു. അവൻ വീണ്ടും പറഞ്ഞു, "എന്റെ പേര് തനു. ഞാൻ കാരയാട് യു.പി. സ്കൂളിൽ നിന്നാണ് വന്നത്." ടീച്ചർ തലയാട്ടി. "അച്ഛൻ എന്ത് ചെയ്യുന്നു?" "കെ.എസ്.ഇ.ബി.യിലാണ്." "നിനക്കെന്താണ് ഏറ്റവും ഇഷ്ടം?" ചോദ്യം കേട്ടപ്പോൾ അവൻ ഒരു നിമിഷം മിണ്ടാതെ നിന്നു. ക്രിക്കറ്റ്, മീൻപിടുത്തം, മാവിൽ കയറുന്നത്... എത്രയോ ഉത്തരങ്ങൾ മനസ്സിലൂടെ കടന്നുപോയി. എന്നാൽ വായിൽ നിന്ന് പുറത്തുവന്നത് മറ്റൊന്നായിരുന്നു "പഠിക്കാൻ." അവളുടെ മുന്നിൽ ചെറുതാവരുതല്ലോ പിന്നിലെ ബെഞ്ചിൽ നിന്ന് ആരോ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു, "ഫസ്റ്റ് റാങ്കല്ലേ..."ചിലർ ചിരിച്ചു. തനുവിന്റെ മുഖം ചൂടുപിടിച്ചു. ടീച്ചർ അടുത്ത പേരിലേക്ക് കടന്നു. തനു പതിയെ ബെഞ്ചിലിരുന്നു. അറിയാതെ അവന്റെ കണ്ണുകൾ പെൺകുട്ടികളുടെ ഭാഗത്തേക്ക് നീങ്ങി. സന ടീച്ചറെയായിരുന്നു നോക്കിക്കൊണ്ടിരുന്നത്. അവൾ ചിരിച്ചിരുന്നില്ല; ആ കൂവലിൽ പങ്കുചേർന്നിരുന്നില്ല. അതവന് വലിയൊരു ആശ്വാസമായി. ആദ്യ പിരീഡ് തുടങ്ങി. കണക്ക്. ചന്ദ്രിക ടീച്ചർ ബ്ലാക്ക്ബോർഡിൽ അക്കങ്ങൾ എഴുതാൻ തുടങ്ങി. സലീം പുസ്തകം തുറന്ന് ആദ്യ ചോദ്യം തീർത്തുകഴിഞ്ഞിരുന്നു. തനുവും നോട്ട് പുസ്തകം തുറന്നു. തീയതി എഴുതി, വിഷയത്തിന്റെ പേര് എഴുതി. പിന്നെ പെൻസിൽ അനങ്ങിയില്ല. തീയതിക്ക് താഴെ പൂർത്തിയാക്കാതെ വരച്ച രണ്ട് വരകൾ മാത്രം. അതിനു ശേഷം ശൂന്യമായ വെളുത്ത താൾ. "തനു..." ചന്ദ്രിക ടീച്ചറുടെ ശബ്ദം കേട്ടാണ് അവൻ ഞെട്ടിയത്. "ഇതിന്റെ ഉത്തരം പറയൂ." ക്ലാസിലെ പല കണ്ണുകളും അവന്റെ നേരെ തിരിഞ്ഞു. അവൻ പതിയെ എഴുന്നേറ്റു. ബ്ലാക്ക്ബോർഡിൽ നിറയെ അക്കങ്ങൾ. പക്ഷേ അവന് ഒന്നും മനസ്സിലായില്ല. "അറിയില്ലേ?" ടീച്ചർ ചോദിച്ചു. അവൻ തലകുനിച്ചു. "ഇന്ന് ആയതുകൊണ്ട് വിടുന്നു. നാളെ മുതൽ ശ്രദ്ധിക്കണം." അവൻ ഇരുന്നു. പിന്നിലെ ബെഞ്ചിൽ നിന്ന് സലീം പതിയെ പറഞ്ഞു, "ഫസ്റ്റ് റാങ്കല്ലേ..."അതിനു പിന്നാലെ അടക്കിപ്പിടിച്ച ചിരി. തനു ജനാലയുടെ ഭാഗത്തേക്ക് തന്നെ നോക്കിയിരുന്നു. ഇടവേള ബെൽ മുഴങ്ങിയതോടെ ക്ലാസ് വീണ്ടും ജീവനുള്ളതായി. ആൺകുട്ടികളിൽ പകുതി പുറത്തേക്ക് ഓടി. മഴ അപ്പോഴേക്കും ഒന്നു അടങ്ങിയിരുന്നു. സലീമും കൂട്ടുകാരോടൊപ്പം പുറത്തേക്കിറങ്ങി. തനു മാത്രം ബെഞ്ചിൽ തന്നെയിരുന്നു. ജനാലയിലൂടെ പുറത്തേക്ക് നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് പെൺകുട്ടികളുടെ ഭാഗത്തുനിന്ന് ഒരു ചിരി കേട്ടത്. സന രണ്ട് പെൺകുട്ടികളുമായി സംസാരിക്കുകയായിരുന്നു. അവൾ ചിരിക്കുമ്പോൾ കണ്ണുകൾ അല്പം ചുരുങ്ങുന്നുണ്ടെന്ന് അവൻ ആദ്യമായി ശ്രദ്ധിച്ചു. "ഡാ..." പുറകിൽ നിന്ന് ആരോ തോളിൽ തട്ടി. സലീമായിരുന്നു. "നീ പുറത്തേക്ക് വരുന്നില്ലേ?" "ഇല്ല." "മഴ പെയ്യുമെന്ന് പേടിച്ചിട്ടാണോ?" "അല്ല." "എന്നാ വാ." "നിങ്ങൾ പൊയ്ക്കോ." സലീം ഒന്നും പറയാതെ പുറത്തേക്ക് നടന്നു. അവൻ പോയശേഷം തനു വീണ്ടും ജനാലയിലേക്ക് തിരിഞ്ഞു. അപ്പോഴേക്കും അവളും കൂട്ടുകാരികളോടൊപ്പം പുറത്തേക്ക് ഇറങ്ങിക്കഴിഞ്ഞിരുന്നു. അവരുടെ വാക്കുകൾ കേൾക്കാൻ കഴിയുമായിരുന്നില്ല; പക്ഷേ അവൾ സംസാരിക്കുമ്പോൾ കൈകൾ കൊണ്ട് ചെറിയ ആംഗ്യങ്ങൾ കാണിക്കുന്നുണ്ടെന്ന് മാത്രം അവൻ ശ്രദ്ധിച്ചു. ഉച്ചയ്ക്ക് ശേഷം ഇംഗ്ലീഷ് പിരീഡായിരുന്നു. രജനി ടീച്ചർ ക്ലാസിലേക്ക് വന്നപ്പോൾ കുട്ടികൾ  എഴുന്നേറ്റു. ടീച്ചർ ഓരോരുത്തരുടെയും ഇംഗ്ലീഷ് പുസ്തകം നോക്കിക്കൊണ്ടിരുന്നു. അവളുടെ ബെഞ്ചിലെത്തിയപ്പോൾ ഒന്നു ചിരിച്ചു. "Your name?" "Sana." "Nice name." അത്രയേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ആ രണ്ട് ഇംഗ്ലീഷ് വാക്കുകൾ പോലും തനു ശ്രദ്ധിച്ചു. കാരണം അവ പറഞ്ഞത് അവളോടായിരുന്നു. അവസാന ബെൽ മുഴങ്ങുമ്പോഴേക്കും കനത്ത പേമാരി തന്നെ പെയ്തു. കുട്ടികൾ ബാഗ് എടുത്ത് പുറത്തേക്കോടി. തനു പതുക്കെയാണ് ഇറങ്ങിയത്. വരാന്തയിൽ നിന്ന് മുറ്റത്തേക്ക് നോക്കിയപ്പോൾ സന ഉമ്മയുടെ കൂടെ ഗേറ്റിനരികിൽ നിൽക്കുന്നത് കണ്ടു. ഉമ്മ കുട പിടിച്ചുനിൽക്കുകയായിരുന്നു. സന എന്തോ പറഞ്ഞുകൊണ്ട് ചിരിക്കുകയായിരുന്നു. അൽപസമയം കഴിഞ്ഞ് റോഡിലേക്ക് നടന്നു. അവൾ ഒരിക്കൽ പോലും തിരിഞ്ഞുനോക്കിയില്ല. അവർ കണ്ണിൽ നിന്ന് മറയുന്നതുവരെ തനു അവിടെത്തന്നെ നിന്നു. "ഡാ... ബസ് പോവും." സലീമിന്റെ ശബ്ദമാണ് അവനെ തിരികെ കൊണ്ടുവന്നത്. വീട്ടിലെത്തിയപ്പോൾ അമ്മ പതിവുപോലെ ചോദിച്ചു, "എങ്ങനെയുണ്ടായിരുന്നു" "നന്നായിരുന്നു." " പരിചയക്കാർ ഉണ്ടോ " "ഉണ്ട്." അമ്മ പിന്നെ ഒന്നും ചോദിച്ചില്ല. നനഞ്ഞ യൂണിഫോം മാറ്റി തനു മുറിയിലെ ജനാലക്ക് അടുത്ത് ചെന്നുനിന്നു. പിന്നെ സ്കൂൾ ബാഗ് തുറന്ന് കണക്ക് നോട്ട് എടുത്തു. തീയതിക്ക് താഴെ രണ്ട് വര മാത്രം. അതിനുശേഷം വെറും കടലാസ്. അറിയാതെ അവന്റെ മനസ്സിൽ ഒരു പേര് തെളിഞ്ഞു: സന. അവൻ പതുക്കെ ആ പേര് മനസ്സിൽ ഒരിക്കൽ കൂടി ഉരുവിട്ടു. ശബ്ദം പുറത്തുവന്നില്ല; വന്നത് ഒരു ചെറുചിരി മാത്രം. അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ കണക്കുപാഠം ഓർമ്മയില്ലായിരുന്നു, ഇംഗ്ലീഷ് ടീച്ചറുടെ മുഖവും ഓർമ്മയില്ല. സ്കൂളിലെ ആദ്യ ദിവസം ആരൊക്കെ എന്ത് പറഞ്ഞുവെന്നതും മങ്ങിത്തുടങ്ങിയിരുന്നു. പക്ഷേ... മഴ നനഞ്ഞ ഒരു പ്രഭാതം. ജനാലയിലൂടെ ക്ലാസ് മുറിയിലേക്ക് വീണ വെളിച്ചം. ഒരു അപരിചിത പെൺകുട്ടിയുടെ കണ്ണുകൾ... അവ മാത്രം അവന്റെ മനസ്സിൽ തെളിഞ്ഞുനിന്നു.


Rate this content
Log in

Similar malayalam story from Romance