STORYMIRROR

Asif Ali

Drama Others

3  

Asif Ali

Drama Others

ദി മിസ്റ്റീരിയസ് ഐലൻഡ് - ഭാഗം 1

ദി മിസ്റ്റീരിയസ് ഐലൻഡ് - ഭാഗം 1

4 mins
172

നേരം ഇരുട്ടി തുടങ്ങി. വിജനമായ വനപാതയിലൂടെ ഒരു സംഘം ചാക്കുകളുമായി നടന്നു നീങ്ങുന്നു. കുറ്റിക്കാട്ടിൽ മറഞ്ഞും മരങ്ങളുടെ പിന്നിൽ ഒളിച്ചും രണ്ട് കണ്ണുകൾ വിടാതെ പിന്തുടരുന്നുണ്ട്. അവൻ കുറച്ചധികം നേരമായി അവരുടെ പിന്നാലെയുണ്ട്. അവർ ലക്ഷ്യസ്ഥാനത്തെത്തുന്നതിന് തൊട്ട് മുമ്പാണ് തന്റെ പിന്നിൽ ആരോ ഉണ്ടെന്ന് അവന് തോന്നിയത്. ഒന്ന് തിരിഞ്ഞു നോക്കിയത് മാത്രമേ അവന് ഓർമയുള്ളൂ. പിന്നീട് ബോധം വരുമ്പോൾ അവൻ ഒരു ഗുഹക്കകത്താണ്. അരണ്ട വെളിച്ചത്തിൽ അവന് വ്യക്തമായി ഒന്നും കാണാൻ കഴിഞ്ഞില്ല. ഇരുട്ടിന്റെ തീവ്രത ഇരട്ടിയായതിനൊപ്പം അവന്റെ ഭയവും ഇരട്ടിയായി. അവന്റെ ഞരക്കങ്ങൾ കേട്ടിട്ടെന്നോണം കുറച്ചാളുകൾ ഒരു ചൂട്ടുമായി ഗുഹക്കകത്തേക്ക് കയറിവന്നു. ആരാണിവർ? അവന്റെ ചിന്തകൾ പെട്ടെന്ന് പോയത് അവരുടെ അസ്തിത്വത്തിലേക്കാണ്.


മൈസൂരിലെ ഉൾക്കാടുകളിൽ നിന്ന് പണ്ടെങ്ങോ മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്തു കരുളായി വനമേഖലയിലേക്ക് കുടിയേറിപ്പാർത്ത ഏഷ്യയിലെ തന്നെ ഏറ്റവും പ്രാചീനമായ ആദിവാസിവിഭാഗത്തിൽ പെട്ട ചോലനായ്ക്കരുടെ സങ്കേതത്തിലാണ് അവനിപ്പോൾ. അവരുടെ സംസാരം അവനെ ചിന്തകളിൽ നിന്നുണർത്തി. അവൻ ചുറ്റുപ്പാടുമൊന്ന് കണ്ണോടിച്ചു. അവർ ശേഖരിക്കുന്ന വനവിഭവങ്ങൾ മാസത്തിലൊരിക്കൽ പുറംലോകത്തെത്തിച്ചു പകരം റേഷൻ സാധനങ്ങളുമായി മടങ്ങുന്നതിൽ മണ്ണെണ്ണയുടെ സാന്നിധ്യം പലയിടത്തും വെളിച്ചമായി പരിണമിച്ചത് അവൻ ശ്രദ്ധിച്ചു.


ഗുഹക്ക് പുറത്ത് കുറച്ചധികം ആളുകളുണ്ട്. അവരിൽ പലരും നഗ്നരാണ്, പ്രത്യേകിച്ച് കുട്ടികൾ. പരിമിതമായ വെളിച്ചത്തിലും അവർ കളിയുടെ തിരക്കിലാണ്. നാട്ടിലാണെങ്കിലും കാട്ടിലാണെങ്കിലും കുട്ടികൾക്ക് പ്രധാനം കളി തന്നെ എന്നവൻ ചിന്തിച്ചു. സ്ത്രീകളിൽ പലരും ഒരു പ്രതേകജീവിയെ കണ്ടപോലെ തന്നെ നോക്കി നിൽക്കുന്നത് അവൻ കണ്ടു. മലയാളവും കന്നഡയും കലർന്ന അവരുടെ സംസാരത്തിൽ നിന്ന് കാര്യമായൊന്നും അവന് മനസ്സിലായില്ല. അവനോട് അവർ എന്തൊക്കെയോ ചോദിച്ചു. അവനൊന്നും മനസ്സിലാകുന്നില്ലെന്ന് ബോധ്യപ്പെട്ടപ്പോൾ അവരുടെ കൂട്ടത്തിൽ നിന്ന് വ്യത്യസ്തമായ വസ്ത്രധാരണരീതിയുള്ള(പുറംലോകത്തെ വേഷം) ഒരു ചെറുപ്പക്കാരൻ മുന്നോട്ട് വന്നു.


അവൻ സ്വയം പരിചയപ്പെടുത്തിയെങ്കിലും കഥനായകന് അതിനു മുമ്പ് തന്നെ അവനെ തിരിച്ചറിയാൻ സാധിച്ചു. കാരണം പത്രമാധ്യമങ്ങളിലൂടെ പരിചിതമായ ചോലനയ്ക്കരിൽ ഉന്നതവിദ്യാഭ്യാസം നേടിയ അഞ്ചിൽ താഴെ ഉള്ളവരിൽ ഏറ്റവും വിദ്യാസമ്പന്നനായ മാരിയായിരുന്നുവത്. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദവും മലയാളം സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും ഈ മിടുക്കൻ സ്വന്തമാക്കിയിട്ടുണ്ട്. മാരൻ അവനോട് ആരാണെന്നും എന്തിനാണ് അവരെ പിന്തുടർന്നതെന്നും ചോദിച്ചപ്പോൾ അവൻ തന്റെ കഥയുടെ കെട്ടഴിച്ചു.


 "എന്റെ പേര് മുസാഫിർ. തൃശ്ശൂർ ജില്ലയിലെ ചേലക്കരയിലാണ് വീട്. ഡൽഹി ജെഎൻയു യൂണിവേഴ്സിറ്റിയിൽ ഗവേഷകവിദ്യാർത്ഥിയാണ്. നിങ്ങളെ പിന്തുടർന്നത് ദുരുദ്ദേശപരമായിട്ടായിരുന്നില്ല. മഞ്ചേരിയിലെ വനസംരക്ഷണസമിതിയിൽ നിങ്ങൾ വനവിഭവങ്ങൾ കൈമാറി അവശ്യവസ്തുക്കളുമായി കാട്ടിലേക്ക് തിരിച്ചത് മുതൽ ഞാൻ നിങ്ങളുടെ പിന്നാലെയുണ്ടായിരുന്നു. നിങ്ങളെക്കുറിച്ച് പുറംലോകത്തിന് വളരെ പരിമിതമായ അറിവേയുള്ളൂ. കാടും കാടിന്റെ മക്കളും ചെറുപ്പം മുതലേ എനിക്ക് ഇഷ്ട്ടവും കൗതുകവുമുള്ള മേഖലയായിരുന്നു. അതു കൊണ്ടാണ് നിങ്ങൾ പോലുമറിയാതെ നിങ്ങളെ അടുത്തറിയാനുള്ള ജിജ്ഞാസയാണ് എന്നെ ഇവിടെയെത്തിച്ചത്. മാരന് ഒരുപക്ഷെ അത് മനസ്സിലാക്കാൻ കഴിഞ്ഞേക്കും."


 ഇത്രയും പറഞ്ഞതും മാരൻ മുസാഫിറിനെ അടിമുടി ഒന്ന് നോക്കി. പിന്നീടൊന്ന് പുഞ്ചിരിച്ചു അവന്റെ തോളിൽ തട്ടി മറ്റുള്ളവരിലേക്ക് തിരിഞ്ഞു. എന്നിട്ടവരുടെ ഭാഷയിൽ കാര്യങ്ങൾ വിശദീകരിച്ചു. മാരൻ പറഞ്ഞു തീർന്നതും ഓരോരുത്തരായി മുസാഫിറിന്റെയടുക്കൽ വന്ന് അവരുടെ രീതിയിൽ അവന് സ്വാഗതം പറഞ്ഞു. അപ്പോഴാണ് മുസാഫിറിന് ആശ്വാസമായത്.


ഒരാഴ്ച്ചയോളം കാടിന്റെ മക്കളുടെ അഥിതിയായി മുസാഫിർ അവിടെ കഴിഞ്ഞു. തനിക്ക് കിട്ടിയ ചുരുങ്ങിയ സമയത്ത് അവരിലൊരാളായി മാറാൻ അവൻ ശ്രമിച്ചു. സ്വഭാവികമായും ഇങ്ങനെയുള്ള ആളുകളുടെ കൂടെ കുറച്ചു ദിവസങ്ങൾ താമസിക്കുകയെന്നത് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ ചെറുപ്പം മുതലേ ഇത്തരം സാഹസം നിറഞ്ഞതും വ്യത്യസ്തയാർന്നതുമായ അനുഭവങ്ങളുമായി പൊരുത്തപ്പെടാൻ മുസാഫിർ തന്റെ മനസ്സിനെ പാകപ്പെടുത്തി തുടങ്ങിയിരുന്നു.


ചോലനായ്ക്കരോട് യാത്ര പറഞ്ഞു തിരിച്ചു വീട്ടിലെത്തി അവൻ. താൻ അനുഭവിച്ച വ്യത്യസ്തമായ അനുഭവങ്ങളിലെ മറക്കാനാവാത്ത ചിലത് അവൻ വീട്ടുകാരുമായും ഉറ്റ സുഹൃത്തുക്കളുമായും പങ്കുവെക്കുകയുണ്ടായി. ദക്ഷിണേന്ത്യയിലെ പല വനമേഖലകളിലും അതിസാഹസികമായി സഞ്ചരിച്ചയാളാണ് മുസാഫിർ. അധിക യാത്രകളും സോളോ ആയിട്ടാണെങ്കിലും ചിലതിലെങ്കിലും കൂട്ടിന് സുഹൃത്തുക്കളുണ്ടാവാറുണ്ട്. ഒരിക്കൽ മൂന്നാറിൽ നിന്ന് കൊടൈക്കനാലിലേക്കുള്ള വനപാതയിലൂടെ ഒരു സോളോ ട്രെക്കിങ് നടത്തുമ്പോൾ ഒരു ഒറ്റയാന്റെ മുന്നിലകപ്പെട്ടതും ചിന്നം വിളിച്ച് ആക്രമിക്കാൻ വന്ന ഒറ്റയാന്റെ മുന്നിൽ നിന്ന് ജീവനും കൊണ്ടോടി അവന്റെ കണ്ണ് വെട്ടിച്ചു ഉയരമുള്ള മരത്തിൽ എങ്ങനെയൊക്കെയോ കയറിപ്പറ്റിയത്പ്പോലെയുള്ള അനുഭവങ്ങൾ പലതും മുസാഫിറിന്റെ ജീവിതലുണ്ടായിട്ടുണ്ട്. ഇത്തരം അനുഭവങ്ങൾ തേടിപ്പോവാനുള്ള അടങ്ങാത്ത അഭിനിവേശമാണ് മുസാഫിറിനെ ജീവിതത്തിൽ മുന്നോട്ട് നയിക്കുന്നത്.

  

വേനലവധിക്ക് ആൻഡമാനിലേക്ക് യാത്ര പോവാൻ അവൻ തീരുമാനിച്ചു. താൻ പലപ്പോഴായി യാത്രകൾക്കിടയിൽ കണ്ടുമുട്ടിയവരുടെ ഗ്രൂപ്പിൽ അവനിതു പങ്ക് വെച്ചപ്പോൾ കൂടെ വരാൻ ചിലർ തയ്യാറായി. തമിഴ്‌നാട്ടിലെ സത്യമംഗലം ഫോറസ്റ്റിലെ ട്രെക്കിങിനിടെ പരിചയപ്പെട്ട സേലം സ്വദേശി കാർത്തിക്, വയനാട്ടിൽ നിന്ന് പരിചയപ്പെട്ട കൊല്ലംകാരൻ ജോൺ, നിലമ്പൂരുകാരൻ രാജേഷ് എന്നിവരായിരുന്നു മുസാഫിറിന്റെ അടുത്ത യാത്രയിൽ സഹയാത്രികരാവാൻ തയ്യാറായി മുന്നോട്ട് വന്നത്. കാരണം മുസാഫിറിന്റെ യാത്ര കേവലം വിനോദസഞ്ചാരമാവില്ലെന്ന് അവർക്കറിയാം. അവരുടെ ഉള്ളിലെ സാഹസികതയോടുള്ള പ്രേമമാണ് മുസാഫിറുമായി അവരെ പെട്ടെന്ന് അടുപ്പിച്ചത്.

  

ഒരു മാസം നീണ്ടു നിൽക്കുന്ന യാത്രയാണ് മുസാഫിർ പ്ലാൻ ചെയ്തിരിക്കുന്നത്. ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹം പരമാവധി എക്സ്പ്ലോർ ചെയ്യാനാണ് മുസാഫിർ കരുതിയിരിക്കുന്നത്. കൂടെയുള്ളവരുടെ ജോലിത്തിരക്കുകൾ മനസ്സിലാക്കി മാർച്ച്‌ മാസമാണ് യാത്രക്ക് അവൻ തിരഞ്ഞെടുത്തത്. നാട്ടിൽ നിന്ന് ട്രെയിൻ മാർഗം ചെന്നൈയിലെത്തി അവിടെ നിന്ന് കടൽ മാർഗം ആൻഡമാൻ തലസ്ഥാനമായ പോർട്ട്‌ ബ്ലെയറിലേക്ക് പോവാനാണ് അവർ ഉദ്ദേശിക്കുന്നത്. 2014 മാർച്ച്‌ ആറിന് ചെന്നൈയിലെ പോർട്ടിൽ നിന്നും പോർട്ട്‌ ബ്ലെയറിലേക്കുള്ള 'സാംസൺ' കപ്പലിൽ അവർ യാത്ര തിരിച്ചു.


ലോകത്തിലെ തന്നെ ഏറ്റവും അപകടം പിടിച്ച ഉൾക്കടലുകളിലൊന്നായ ബംഗാൾ ഉൾക്കടലിലൂടെയാണ് യാത്ര. പക്ഷെ അവരുടെ ഭാഗ്യമെന്നോണം കടൽ മിക്ക സമയവും ശാന്തമായിരുന്നു. അതു കൊണ്ടു തന്നെ കടലിന്റെ വശ്യമായ മനോഹാരിത ആവോളം ആസ്വദിക്കാൻ മുസാഫിറിനും കൂട്ടുകാർക്കും സാധിച്ചു. 6750 രൂപയുടെ സെക്കന്റ്‌ ക്ലാസ് ക്യാബിനാണ് അവർ ബുക്ക്‌ ചെയ്തിരുന്നത്. 3 ദിവസത്തെ യാത്രയുണ്ട് പോർട്ട്‌ ബ്ലെയറിലേക്ക്, യാത്രയിൽ ഭൂരിഭാഗം സമയവും മുസാഫിറിന്റെ കൂട്ടുകാരും ക്യാബിനിൽ തന്നെയായിരുന്നു. മുസാഫിറാകട്ടെ ചിന്തകളിൽ മുഴുകി ഡക്കുകളിലും.


ഇന്ത്യയുടെ ചരിത്രത്തിലെ രേഖപ്പെടുത്തിയ ഏറ്റവും വലിയ ചുഴലിക്കാറ്റായ 1970 ലെ ഭോല ചുഴലിക്കാറ്റിന്റെ പ്രഭവകേന്ദ്രമായ ബംഗാൾ ഉൾക്കടലിലൂടെയാണ് തന്റെ യാത്രയെന്ന് യാദൃശ്ചികമെന്നോണം മുസാഫിർ ഓർത്തു. ആ ചുഴലിക്കാറ്റ് കൂടുതൽ നാശം വിതച്ച ഒഡീഷയെ കുറിച്ച് ചിന്തിക്കുന്നതിനിടയിലാണ് ആരോ വന്ന് അവന്റെ തോളിൽ തട്ടിയത്. ആൻഡമാനിൽ ജോലി ചെയ്യുന്ന ഒഡീഷയിലെ കട്ടക്ക് സ്വദേശി ഭുവനേശ്വർ കുമാരമായിരുന്നുവത്. ചെറിയൊരു സൗഹൃദ സംഭാഷണത്തിന് ശേഷം മുസാഫിറിനെ അവന്റെ ചിന്തകളിലേക്ക് വിട്ട് ഭുവനേശ്വർ തന്റെ ക്യാബിനിലേക്ക് പോയി.


3 ദിവസത്തെ യാത്രക്ക് ശേഷം അവർ പോർട്ട്‌ ബ്ലെയറിൽ എത്തി. നേരത്തേ തന്നെ ഹോട്ടൽ റൂം ബുക്ക്‌ ചെയ്തിരുന്നതിനാൽ നേരെ അവിടേക്ക് അവർ ബസ് കയറി. നമ്മുടെ നാടിനേക്കാൾ കുറച്ചു കൂടി വൃത്തിയുണ്ടിവിടെയെന്ന് അതിനിടെ ജോൺ കമന്റടിച്ചു. അവന്റെ അഭിപ്രായത്തോട് മറ്റുള്ളവർ യോജിക്കുകയും ചെയ്തു. "ഇന്ത്യയുടെ മെയിൻലാൻഡിൽ നിന്നും ആയിരക്കണക്കിന് കിലോമീറ്റർ ദൂരെയായതിന്റെ ഗുണമാണെന്ന്" കാർത്തിക് അതിനോട് കൂട്ടിച്ചേർത്തു. 3 ദിവസത്തെ യാത്രക്ഷീണം തീർക്കാൻ സെല്ലുലാർ ജയിലിനടുത്തുള്ള ഹോളിഡേ ഹോട്ടലായിരുന്നു ഓൺലൈൻ വഴി മുസാഫിർ ബുക്ക്‌ ചെയ്തത്. ആ ഹോട്ടൽ തിരഞ്ഞെടുക്കാൻ കാരണം അതിനടുത്ത് തന്നെ പ്ലാനിലുള്ള രണ്ട് സ്പോട്ടുകൾ ഉള്ളതാണെന്ന് മുസാഫിർ അവരോട് സൂചിപ്പിച്ചു. ഹോട്ടലിലെത്തിയതും ചെക്ക്-ഇൻ വേഗം പൂർത്തിയാക്കി റൂമിലെത്തി എല്ലാവരും ഫ്രഷ് ചെയ്തയുടൻ തന്നെ ഉറക്കത്തിലേക്ക് വീണു.


(തുടരും...)


Rate this content
Log in

Similar malayalam story from Drama