s e c u r e സെക്യൂർ (ഭാഗം - 7)
s e c u r e സെക്യൂർ (ഭാഗം - 7)
“ഏട്ടാ....”
ഇങ്ങനൊരു ശബ്ദം അവനറിയാതെ മനസ്സിൽ മുഴങ്ങിയെന്നവണ്ണം അലക്സിന്റെ കണ്ണുകൾ കുറച്ചുകൂടി മിഴിഞ്ഞു തുറന്നു പോയി. അവൻ തിരികെ വേഗത്തിൽ നടന്നു, താനറിയാതെ തന്നെ തന്റെ മനസ്സ്, വിജനതയിലൂടെ വേഗത്തിൽ മുന്നോട്ടു കുതിക്കുവാൻ പ്രാപ്തമായതുമൂലം. പൂർണ്ണത നിഷേധിക്കപ്പെട്ട ഒരു മനസ്സെന്നപോലെ എന്തിനെയോ തേടുവാനെന്ന വ്യാജേന നോർമ്മാ ഗ്രൂപ്പിൽനിന്നും അലക്സ് ഇരുട്ടിലേക്ക് ഇറങ്ങി നടന്നു- അതൊരു കുതിപ്പായി തുടർന്നു.
~
-“അല്ലെങ്കിലും അവളെമാത്രം പഴിപറഞ്ഞിട്ട് കാര്യമില്ല... ചേട്ടൻ യു. എസ്. ലേക്കെന്നുംപറഞ്ഞു പോയിട്ട് കാശിന്റെ പിറകെ പോയി, പെങ്ങളെ വേണ്ടത്ര ശ്രദ്ധിച്ചില്ല... അത്രതന്നെ...”
-“ഒരു സ്നേഹവും കൊടുത്തു കൂടെ നിൽക്കാതെ അവസാനം വന്നു പെങ്ങളെ ഒരുത്തന് പിടിച്ചുകൊടുക്കാൻ തീരുമാനിച്ചാൽ... അവള്...അനുപമ അതിനൊന്നും സമ്മതിക്കില്ല...”
-“നീ നന്മയുള്ളവനാടാ, നിന്റെ നന്മ അവള് തിരിച്ചറിയട്ടെ...”
-“എടാ...ഒന്നുമില്ലേലും അവളെന്റെ പെങ്ങളല്ലേടാ... ഞാൻ മാത്രമല്ലേയുള്ളൂ അവൾക്കിങ്ങനൊക്കെ കാണിക്കാൻ,... കൊച്ചിനെ ഞാൻ ശ്രദ്ധിച്ചില്ല,... ഹവളു ഇഷ്ടമുള്ളൊരാളെ തിരഞ്ഞെടുത്തു, എന്നോട് സമ്മതം ചോദിക്കാതെ അവന്റെ കൂടെ പോയി... എന്റെ കുട്ടിക്ക് അതാണ് ഇഷ്ടമെങ്കിൽ ഹങ്ങനെ.. നടക്കട്ടെ.”
അടുത്തനിമിഷം ഇവയെല്ലാം അലക്സിനെ, തന്റെ തലമുടിയിഴകളിലേക്ക്, തന്റെ കൈവിരലുകൾ ഇറുക്കി ബെഡ്‌ഡിൽ കമിഴ്ന്നു കിടക്കുന്നതിലേക്ക് എത്തിച്ചു. അവൻ തലയിണയിൽ കടിച്ചുകൊണ്ട് ശബ്ദമില്ലാതെ ശക്തിയോടെ അലറിക്കൊണ്ടിരുന്നു.
-“പ്ഫ... എന്റെ ഭാര്യയെ ഞാൻ വ്യഭിചരിപ്പിച്ചെന്നോ... എടൊ, നീയൊരു ചേട്ടനാണോ...? നിന്റെ പെങ്ങളുതന്നെയാണോടാ അവള്...? പറയുന്നത് കേട്ടില്ലേ...?”
-“പെങ്ങള് ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോയെന്നത് സമ്മതിക്കാം. പക്ഷെ, തന്നെപ്പോലെയല്ല... അവളെ പൊന്നുപോലെ
നോക്കുന്നൊരുത്തനാ... അവനിത്തിരി കാശ് കുറവാണേലെന്താ...തനിക്ക് വേണ്ടുവോളം ഉണ്ടായിട്ട് എന്തായി ഇപ്പോൾ വരെ....!”
-“ഏട്ടാ, അവൻ ഒരു മോശം ആളാ... എങ്ങനെയാ പറയുക, ചേച്ചിയെ പലർക്കുമവൻ വിറ്റു, ഒരു കുഞ്ഞിനെപ്പോലും പ്രസവിക്കുവാൻ സമ്മതിക്കാതെ...”
-“മതിയായ തെളിവുകളുടെ അഭാവംമൂലം...പ്രതിയെ... വെറുതെ വിടുന്നതായി കോടതി ഉത്തരവിടുന്നു...”
-“മിസ്റ്റർ, നിങ്ങളിനി യു. എസ്. ന് പോകുന്നതിനെക്കുറിച്ച് ആലോചിക്കുകയേ വേണ്ട. നിങ്ങളുടെ മനസ്സാകെ താളം തെറ്റിയ നിലയിലാ... ബെറ്റർ യു തിങ്ക് എബൌട്ട് സം ട്രീട്മെന്റ്സ്...”
-“നീതിയും ന്യായവും ഒന്നും ഇവന്മാരെ തൊടില്ല... കേസും ജയിച്ചു അവൻ രാജ്യം വിട്ടു. കൊന്നു കൊലവിളിക്കണം ഇവനെയൊക്കെ... ഒരൊറ്റ സ്ത്രീയെപ്പോലും കരയുവാൻ അനുവദിക്കാത്തവിധം...”
-“...പെങ്ങളെ... നോക്കിയില്ല... ശ്രദ്ധിച്ചില്ല...”
അനാഥമായ ആ വലിയ വീട് കുലുങ്ങുന്നകണക്കെ അലക്സ് നിലവിളിച്ചു, തുടർച്ചയായി പല രാത്രികാലങ്ങളിൽ...
-“...ഏട്ടാ... എന്നെ വഞ്ചിച്ചു...”
ആ വലിയ വീട് പിന്നീട് ചില രാത്രികാലങ്ങളിൽ അലക്സിന്റെ അലർച്ചയിൽ കുലുങ്ങിത്തുടങ്ങി.
-“...കൊല്ലണം ഇവനെയൊക്കെ... സ്ത്രീയുടെ കണ്ണീർ വീഴുവാൻ പാടില്ല...”-
“ഏട്ടാ...”
അലക്സ് സ്വപ്നത്തിൽനിന്നെന്നപോലെ, പതിവുപോലെ ഞെട്ടിയുണർന്നു. തന്റെ ബെഡ്‌ഡിൽ ഇരുന്നുകൊണ്ട് വർദ്ധിച്ച ശാസോച്ഛാസത്തിൻപുറത്ത് അവൻ കണ്ണുകൾ മെല്ലെയടച്ചിരുന്നു അല്പസമയം.
താമസിയാതെ ഒരുനിമിഷം റൂമിലെ ക്ലോക്കിന്റെ സെക്കൻഡ് സൂചി ചലിക്കുന്ന ശബ്ദം അവന്റെ കാതുകളെ തേടിയെത്തി. അടുത്തനിമിഷം ക്ലോക്ക് വലിയ ശബ്ദം പുറപ്പെടുവിച്ചു തുടങ്ങി- അവന്റെ കാതുകളിലേക്കത് തുളച്ചുകയറി ഇരുകണ്ണുകളും ക്ഷണനേരത്തിന്റെ പോലും പാതിയിൽ തുറപ്പിച്ചു. അലക്സ് ക്ലോക്കിലേക്ക് നോക്കി- അർദ്ധരാത്രി പന്ത്രണ്ടുമണി!
ശൂന്യമായ ടേബിളിലിരിക്കുന്ന മൊബൈൽ അലക്സിനാൽ സ്വിച്ച്-ഓൺ ചെയ്യപ്പെട്ടു. ക്ലോക്കിന്റെ സെക്കന്റ് സൂചി ചലിക്കുന്നത് ശ്രദ്ധിച്ചെന്നവണ്ണം അവൻ ആ ടേബിളിനരികെ ചെയറിൽ ഇരുന്നു.
അല്പസമയം കടന്നുപോയ ശേഷമൊരു നിമിഷം- മൊബൈൽ റിങ് ചെയ്തു. അലക്സ് കോൾ എടുത്തു;
“...എ...ഏട്ടാ...”
മറുതലയ്ക്കൽനിന്നും ഇത്രയും കൊണ്ട് ശബ്ദം താൽക്കാലികമെന്ന പോലെ നിലച്ചു. മറുപടിയില്ലാതെ അലക്സ് കോളിൽ ശ്രദ്ധിച്ചിരുന്നു.
“...ഹ്...ഏട്ടാ, ഞാൻ... ഞാൻ... എന്റെ പേര്... എന്റെ പേര് ഇന്ദ്രജ...അമർജിത്ത്... മാക്കോട് എസ്. പി. അമർജിത്ത് വിജയ് യുടെ ഭാര്യയാണ് ഞാൻ...
ഏട്ടാ... എന്റെ ഹസ്ബന്റും അദ്ദേഹത്തിന്റെ ബെസ്റ്റ് ഫ്രണ്ടും... റോണി തോമസ് ഐ. പി. എസ്... ഞങ്ങൾ മൂവരും ചില സമയങ്ങളിൽ സഹോദരങ്ങളെപ്പോലെയായിരുന്നു... പക്ഷെ, അമർ അറിയാതെ അയാൾക്കൊരു കണ്ണ് എന്റെമേലുണ്ടെന്ന് ഞാനറിയുവാൻ വൈകി... വളരെ... ഞങ്ങൾ ഒരുമിച്ചുള്ള സമയം പലപ്പോഴും അവൻ അമറിന്റെ കണ്ണുവെട്ടിച്ച് എന്നെ
തെല്ലുനേരത്തിനു വേണ്ടി ചെറുതായി ചൂഷണം ചെയ്തുപോന്നു. എനിക്ക്... കാര്യങ്ങൾ മനസ്സിലായി വന്ന നിമിഷം... ഒരു ദിവസം...”
ഇന്ദ്രജ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ഭാര്യയുടെ വൈഭവം ആസ്വദിച്ച് അവളെ തള്ളവിരലുയർത്തി അഭിനന്ദിച്ചുകൊണ്ട്, അടുത്തായിരിക്കുന്ന റോണിയെ നിഗൂഢമായി മന്ദഹസിച്ചുകാണിച്ച ശേഷം ഒരു വിജയിയെപ്പോലെ- വലിയൊരു നിശ്വാസത്തിനു കാത്തിരിക്കുംവിധം അമർജിത്ത് തന്റെ ഇരിപ്പിടത്തിൽ അമർന്നിരുന്നു.
~
സമയം രാത്രി പത്തുമണി ആയതിന്റെ ലക്ഷണം എസ്. പി. അമർജിത്തിന്റെ വില്ലയിലെ ഹാളിൽ ക്ലോക്ക് പ്രസ്താവിച്ചു. ഒരു ഗ്ലാസ്സുകൂടി മദ്യം റോണി, മദ്യലഹരി പിടിച്ചുവച്ചിരിക്കുന്ന- സുബോധത്തിലിരിക്കുന്ന അമർജിത്തിന് മുൻപിൽ വെച്ചു. ശേഷം തന്റെ സുഹൃത്തിനെ റോണി നോക്കി. തന്റെ ആത്മമിത്രത്തിനുമാത്രം കാണുവാൻ സാധിക്കുന്നൊരു ഭാഗ്യമെന്നകണക്കെ അമർജിത്ത് ചെയറിൽ കുഴഞ്ഞുവീഴാറായിരിക്കുകയാണ്.
റോണി തന്റെ ശ്രദ്ധ മുകളിലെ നിലയിലേക്ക് നയിച്ചു, മെല്ലെ. കൂർപ്പിച്ച ചെവിയിലേക്ക് ഇന്ദ്രജയുടെയും കുട്ടിയുടെയും ഉൾപ്പെടെ ഒരുവിധത്തിലുള്ള ശബ്ദവും എത്താതെവന്നതോടെ റോണി മെല്ലെ തന്റെ കൈയ്യിലെ വാച്ചിലേക്ക് നോക്കി. ഇതിനിടയിൽ അമർജിത്ത് പഴയപടി ഇരിക്കെത്തന്നെ കണ്ണുകളടച്ചു തുടങ്ങിയിരുന്നു. റോണി മുകളിലെ നിലയിലേക്ക് മെല്ലെ എഴുന്നേറ്റ് കയറി.
അമർജിത്തിന്റെ ബെഡ്‌റൂം തുറന്നപ്പോഴേക്കും കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിനുകീഴിൽ മോള് സുഖമായി ഉറങ്ങിക്കിടക്കുന്നത് റോണി കണ്ടു. അവൻ ഡോർ ഭദ്രമായി തിരികെ അടച്ചപ്പോഴേക്കും തൊട്ടടുത്തു നിന്നും വെള്ളം ബാത്റൂമിലെ ഫ്ലോറിൽ വീഴുന്നതിന്റെയും മറ്റും ശബ്ദം ശ്രദ്ധിച്ചു . തന്റെ ചുണ്ടുകൾ പരസ്പരം പിറകിലേക്കമർത്തി അവൻ ബാത്റൂമിന് മുന്നിലെത്തി. മെല്ലെ തന്റെ ചൂണ്ടുവിരൽ മടക്കി ഡോറിൽ തട്ടി, രണ്ടുതവണ.
തുടരും...