brownER | Susp. thriller | 5
brownER | Susp. thriller | 5
വിരലിലെണ്ണാവുന്ന ആളുകൾ ട്രെയിനിൽ പല ബോഗികളിലേക്കായി കേറുന്നതുംശ്രദ്ധിച്ച്, തന്റെ ചാക്കുകെട്ട് ഫ്ലോറിൽവെച്ച് ഇറങ്ങുവാൻ തുനിഞ്ഞെന്നവിധം നിൽക്കുകയാണ് വിശാഖ്. അധികം പ്രായംതോന്നിക്കാത്തൊരു യുവാവ് തോളിൽ ബാഗുമായി ഫോണിൽ സംസാരിച്ചുകൊണ്ട് വേഗത്തിലെത്തി, തിരഞ്ഞത് കണ്ടെത്തിയെന്നവിധം താൻനിൽക്കുന്ന കമ്പാർട്ടുമെന്റിന്റെ മറ്റൊരു വാതിലിലൂടെ കയറുന്നത് അവന്റെ ശ്രദ്ധയിലായി.
പ്രായം തോന്നിക്കാത്ത യുവാവ് അനുപമയുടെ അടുത്തെത്തി ചിരിച്ചുകൊണ്ട് ഇരുന്നു.
“എന്റെ ചേച്ചീ, ഫൈനലി..”
അനുപമ മറുപടിയായി ചിരിച്ചു. അവൻ തുടർന്നുപറഞ്ഞു;
“എന്റെ രണ്ട് ഫ്രണ്ട്‌സ് ഇവിടെ അടുത്ത് താമസിക്കുന്നുണ്ട്.
അവരുകാരണമാ ഞാനിപ്പോഴീ ട്രെയിൻ പിടിച്ചത്!
ഈ സ്റ്റേഷനീന്ന് രണ്ടുമണിക്കൂറേ ഉള്ളൂ നമുക്ക്.”
ഒന്നുനിർത്തിയശേഷം, അവനെ ശ്രദ്ധിച്ചു തന്നെയിരുന്ന അനുപമയോട്- പറഞ്ഞുകൊണ്ടിരുന്ന വേഗത്തിൽത്തന്നെ അവൻ തുടർന്നു;
“പിന്നെ... ഈ ട്രെയിനിത്തിരി സീനാണെന്ന് ഒരു ഖ്യാതിയുണ്ട്!”
അവനെ പറഞ്ഞുമുഴുമിപ്പിക്കാൻ സമ്മതിക്കാതെ അവൾ ചാടിക്കേറി പറഞ്ഞു;
“നീ വേഗം വീട്ടിലേക്കൊന്ന് വിളിച്ചേ...
പോന്നവഴി ചിലയിടത്ത് റേഞ്ച് ഉണ്ടായില്ല, എന്നെ വിളിച്ചുകാണും ചിലപ്പോൾ!”
അനൂപ് അതിലേക്ക് ശ്രദ്ധിച്ച സമയം, വിശാഖ് തന്റെ ചാക്കുകെട്ട് പുറത്തേന്തി മെല്ലെ പ്ലാറ്റ്ഫോമിലേക്കിറങ്ങി. ശേഷം തന്റെ ഇടതുഭാഗത്തേക്ക് നടന്നുതുടങ്ങി. ട്രെയിൻ ഹോൺ മുഴക്കി! ഒരു പോലീസുകാരൻ ഓടിവന്നവഴി വിശാഖിനെ സല്യൂട്ട് കാണിച്ചുകൊണ്ട് ചലിക്കുവാൻ തുടങ്ങിയ ട്രെയിനിലെ ലേഡീസ് കമ്പാർട്ടുമെന്റിലേക്ക് ചാടിക്കയറി. കിട്ടിയ സല്യൂട്ടിനെ മാനിച്ച് നടന്ന വിശാഖ് ചെന്നെത്തിയത് എക്സിറ്റിനടുത്ത് കൂട്ടമായിനിൽക്കുന്ന കുറച്ചു പോലീസുകാർക്കരികിലേക്കാണ്. അവർ വിശാഖിനെ കണ്ടയുടൻ സല്യൂട്ട് ചെയ്തു. അവരെ കൈകാട്ടി മാനിച്ച ശേഷം എക്സിറ്റിലേക്കുള്ള പടികൾ അവൻ മെല്ലെ കയറിത്തുടങ്ങി.
12:57:03 AM --- കമ്പാർട്ടുമെന്റ്
ട്രെയിൻ ഹോൺ മുഴക്കി സ്റ്റേഷനിൽനിന്നും ചലിച്ചുതുടങ്ങി. വിജനമായ ലേഡീസ് കമ്പാർട്ടുമെന്റിൽ വിശാഖ് സജ്ജനെപ്പോലെ ഇരിക്കുകയാണ്! പൊടുന്നനെ ആ കമ്പാർട്ടുമെന്റിലേക്ക് ഒരുവൻ ചാടിക്കയറി എത്തി. വിശാഖിനെയല്ലാതെ മറ്റൊന്നും അവനവിടെ കാണുവാനില്ലായിരുന്നു! നെറ്റിചുളുപ്പിച്ച് സംശയദൃഷ്ടിയോടെ അവൻ വിശാഖിനെ ഒന്നുനോക്കി.
“ഇതേ കമ്പാർട്ടുമെന്റിൽ കഴിഞ്ഞയാഴ്ച അക്ഷയ് രാജ് എന്ന പോലീസുകാരനെ കൊന്നത് നീയാണോ?”
രൗദ്രതകലർത്തി, ഇരിക്കെത്തന്നെ വിശാഖ് അവനോട് ചോദിച്ചു. ചോദ്യത്തിന്റെ ഗൗരവം മനസ്സിലാക്കിയെന്നവിധം കുറച്ചുനിമിഷങ്ങൾ കഴിച്ച് അവൻ മറുപടി നൽകി;
“അതെ”
ഒന്നുനിർത്തി അവൻ തുടർന്നുചോദിച്ചു;
“എന്താ, നിനക്കും ചാകണോ...”
ട്രെയിനിന്റെ വേഗം കൂടി, ശബ്ദവും! വിശാഖ് മെല്ലെ എഴുന്നേറ്റ് അവനടുത്തേക്കുചെന്നു.
“പോലീസുകാരാ,,
വയറ്റിലോട്ടുമാത്രം പോയാൽ മതിയോ മനുഷ്യന്...
അതുപോലെ ദിവസവും പലതും വേണം,,
ഈ ട്രെയിനിൽ ഓരോദിവസവും എനിക്ക് ഓരോ ഭക്ഷണം കാണും..
എന്റെ കൂട്ടുകാർക്കും,, മിക്കവാറും ഇതേ കമ്പാർട്ടുമെന്റിൽത്തന്നെ!”
പല്ലിരുമ്മി അവനിത്രയുംപറഞ്ഞ് വിശാഖിന്റെ കോളറിൽ പിടിമുറുക്കി. ശേഷം തുടർന്നുപറഞ്ഞു;
“എന്റെ കഞ്ഞിയിൽ പാറ്റയിടാൻ ഒരു കാക്കിയിട്ടവന്മാരും വേണ്ട!
അവനെ ഞാനൊറ്റയ്ക്കാ ഇവിടെ കൊന്നിട്ടത്,നിന്റെ മുൻപിൽനിൽക്കുന്ന ഈ ഞാൻതന്നെ. ജീവൻ വേണമെങ്കിൽ ദേ, ഡോർവഴി പുറത്തേക്കുചാടി രക്ഷപെടാമെങ്കിൽ പെട്ടോ!”
കോളറിൽനിന്നും പിടിയല്പം അയച്ചുകൊണ്ട് അവൻ തുടർന്നു;
“ഞാൻ നിന്നെപ്പോലെ ഒരുപാടെണ്ണത്തിനെ കൈകാര്യം ചെയ്തിട്ടുണ്ട്. എന്റെ രോമത്തെപ്പോലും ഒരുത്തനും തൊടാൻ പറ്റില്ല. കണ്ടില്ലേ ഞാനിപ്പോഴും നിന്റെയൊക്കെ മുൻപിൽക്കിടന്ന് കൊണയ്ക്കുന്നത്!”
ട്രെയിനിന്റെ ശബ്ദത്തിനോടൊപ്പിച്ചവനിങ്ങനെ അലറിനിർത്തിയതും ഞൊടിയിടയിൽ തന്റെ പിൻഭാഗത്തുനിന്നും ഗണ്ണെടുത്ത് വിശാഖ് അവന്റെ നെറ്റിയുടെ ഒത്തനടുക്ക് ചൂണ്ടി.
“ഇത് നിന്റെ അവസാനത്തെ കൊണയാ... ഇനി, നിന്നെയാർക്കും കൊണക്കാനും പറ്റില്ല..”
വിശാഖിൽനിന്നും ഈ രണ്ടുവാചകങ്ങൾ കേട്ടതിനൊപ്പം അവന്റെ തലയിൽ രണ്ടു ബുള്ളറ്റുകൾ തറഞ്ഞു! രക്തം തെറിച്ചതിൻപുറത്ത് അവൻ ചലനമില്ലാതെ മിഴിച്ച മിഴികളോടെ ഫ്ലോറിൽ വീണു. വിശാഖ് അവനടുത്ത് ഇരുന്നശേഷം ഒരുതവണകൂടി, പഴയപടി എയിംചെയ്തു- രൗദ്രതയോടെ രണ്ടുനിമിഷം നോക്കിയില്ല, ഒരുതവണകൂടി ബുള്ളറ്റ് അവന്റെ തലയിൽ തറഞ്ഞുകയറി. രണ്ടുനിമിഷംകൂടി അവന്റെ മിഴിച്ചമുഖത്തേക്ക് നോക്കിയശേഷം വിശാഖ് എഴുന്നേറ്റ് താനിരുന്നിടത്ത് വച്ചിരുന്ന ചാക്കുകൾ വലിച്ചുവിടർത്തി. അതിലുണ്ടായിരുന്ന കയറുകൾകൊണ്ട് മരിച്ചുകിടക്കുന്നവന്റെ കൈകാലുകൾ വരിഞ്ഞുമുറുക്കി, പ്ലാസ്റ്റിക്കിൽ പൊതിഞ്ഞു വരിഞ്ഞുകെട്ടി ചാക്കിലാക്കി പരമാവധി ഒതുക്കി കെട്ടിമുറുക്കിവെച്ചു.
ട്രെയിൻ കുതിച്ചുപായവേ, താനിരുന്നിടത്ത് പോയിയിരുന്നശേഷം വിശാഖ് തന്റെ പോക്കറ്റിൽനിന്നും മൊബൈലെടുത്ത് ഒരു നമ്പർ ഡയൽചെയ്തു;
“ഋഷിരാജ് സർ, എന്നെ ഏൽപ്പിച്ച ജോലി തീർന്നിട്ടുണ്ട്.”
കോൾ അറ്റന്റായ ഉടൻ വിശാഖിങ്ങനെ പറഞ്ഞപ്പോഴേക്കും, തിരികെവന്ന വാചകങ്ങൾക്ക് മറുപടിയായി അവനിങ്ങനെ പറഞ്ഞു;
“സർ, ധൈര്യമായിരിക്ക്. മിക്കവാറും ഇന്നത്തോടെ ഞാനിത് ക്ലോസ്ചെയ്യും!”
മറുപടിയായി വന്ന വാചകം തന്നെ ബാധിക്കാത്തവിധം അവൻ കോൾ അവസാനിപ്പിച്ച് മൊബൈൽ പഴയപടി പോക്കറ്റിൽ ഇട്ടു, ഗൺ തന്റെ പിൻഭാഗത്ത് ഭദ്രമാക്കി. പിന്നെ ചലിച്ചുകൊണ്ടിരിക്കുന്ന ട്രെയിനിനൊപ്പം, മുന്നിലായിരിക്കുന്ന ചാക്കുകെട്ടിലേക്ക് നോക്കി അവനിരുന്നു.
02:54:38 AM --- പ്ലാറ്റ്ഫോം
ചാക്കുകെട്ടുമേന്തി പടികൾ കയറി വിശാഖ്, വിജനമായ നീണ്ടിരുണ്ട വഴിയിലൂടെ നടന്നു. അകലെ കണ്ട വെളിച്ചം, അടുത്തുവന്നതോടെ അവനതൊരു പോലീസ് വാഹനമായി. അതിൽ ഡ്രൈവിങ് സീറ്റിൽ ശാന്തതയോടും എന്നാൽ അത്യന്തം കർത്തവ്യഭാവത്തോടുംകൂടെ പോലീസ് യൂണിഫോമിൽ ഒരു മധ്യവയസ്കൻ ഇരിക്കുന്നുണ്ടായിരുന്നു. ചാക്കുകെട്ട് വാഹനത്തിന്റെ പിന്നിൽ നിക്ഷേപിച്ച് ഭദ്രമാക്കിയശേഷം അവൻ മുന്നിലെത്തി ഡോർ തുറന്ന് കയറി. ഉടനടി വാഹനം സ്റ്റാർട്ട്‌ചെയ്ത്, വളച്ചെടുത്ത് പാഞ്ഞുതുടങ്ങി.
“വിശാഖ്... മരിച്ചത് എന്റെ അനിയൻ മാത്രമല്ല... ഒരുപാട് പോലീസുകാർ ഇങ്ങനെയുള്ളവന്മാരുടെ ഇരയായിത്തീർന്നിട്ടും അത് തിരിച്ചറിയുവാൻ സിസ്റ്റത്തിന്റെ പ്രഷർ കാരണം വൈകിയ എനിക്ക് ഈശ്വരൻ തന്ന അടയാളമാ... എന്റെ അനുജന്റെ മൃതശരീരം,,”
“സർ... നമുക്ക് ട്രൈനുകൾ മാത്രമല്ല, ഈ രാജ്യംതന്നെ സ്തംഭിക്കാതെ ഓടിക്കണമെങ്കിൽ... ഇവന്മാരെപ്പോലുള്ളവരെ ഇവിടുന്ന് കരകേറ്റിവിട്ടേ പറ്റൂ...”
“വിശാഖ്... സ്ത്രീകളെ മാത്രമല്ല,, നമ്മൾ പോലീസുകാരും ഒപ്പം സംരക്ഷിക്കപ്പെടേണ്ടവർ തന്നെയാ. നിന്നെ എല്ലാ അധികാരവും തന്ന് നിയോഗിക്കുവാ ഞാൻ. ഒളിഞ്ഞും തെളിഞ്ഞും പോലീസുകാർ എല്ലാവരും കൂട്ടിനുണ്ട്.. സ്ത്രീകൾക്ക് ഒരുനിമിഷംപോലും ഭയക്കാതെ എന്റെ കീഴിലെ ട്രൈനുകളിൽ യാത്രചെയ്യണം. മേലിൽ... ഒരു.. പോലീസുകാരനും ഇങ്ങനെ സംഭവിക്കരുത്! ഞാൻ നിന്നോടിത്ആജ്ഞാപിക്കുകയാണ്.”
അവർക്കിരുവർക്കുമിടയിൽ, ദൂരെനിന്നും എത്തിയതെന്നവിധം വാചകങ്ങൾ ഇങ്ങനെ കറങ്ങിക്കിടന്നുകൊണ്ടിരുന്നു.
(അവസാനിച്ചു.)