brownER | Susp.thriller | 1
brownER | Susp.thriller | 1
09:13:15 PM --- പബ്ബ്
പലവർണ്ണങ്ങളിൽ പ്രകാശങ്ങൾ പലവിധേന ചിന്നിചിതറി യുവതീയുവാക്കളുടെമേലുൾപ്പെടെ പതിച്ചുകൊണ്ടിരിക്കുകയാണ്. പരിസരം ഗൗനിക്കാതെ തിമിർത്താടുകയാണ് ഏവരും. തന്നിൽനിന്നും അല്പം അകലെയായി ഒരു ടേബിളിൽ വെച്ചിരിക്കുന്ന ഫോണിലേക്ക് ഏതോ നിമിഷത്തിൽ നോക്കിപ്പോയ ബിസ്മിക്ക്, ഒരിക്കൽക്കൂടി നോക്കേണ്ടിവന്നു. ഫോൺ ആരുടെയോ രൗദ്രഭാവം പ്രകടമാക്കുംവിധം വൈബ്രേറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഒപ്പം ഡാൻസ് ചെയ്തിരുന്ന ആൺസുഹൃത്തിനെ തെല്ലൊന്നവഗണിച്ച്, പാതി സ്റ്റെപ്പുമായി അവൾ ഫോണിനടുത്തേക്ക് ചെന്നു. അനുപമയുടെ കോൾ ആണ്, ഒരുകൈകൊണ്ട് ഇടത്തെ ചെവിയടച്ച് മറുകൈകൊണ്ട് അവൾ അറ്റന്റ് ചെയ്തു.
“ആ... പറയെടീ,, ഉറക്കെ പറയ്... കേൾക്കത്തില്ല ഇവിടെ!”
പബ്ബിലെ ശബ്ദവർഷത്തോട് തോറ്റുനിന്നുകൊണ്ട് ബിസ്മി ഇങ്ങനെ പറഞ്ഞശേഷം കാതോർത്തുനിന്നു, തിടുക്കത്തിൽ.
“എടീ... അതിന് സമയം ഇതെന്തായെന്നാ...”
ഇങ്ങനെ, കേട്ടവാചകത്തിന് മറുപടിയെന്നവിധം പഴയപടി പറഞ്ഞുകൊണ്ടൊരു നിമിഷത്തിൽ ബിസ്മി തന്റെ വാച്ചിലേക്കുനോക്കി.
“നീ അവിടെ നിൽക്ക്, ദേ വരുന്നു ഞാൻ... .... ഇല്ല, താമസിക്കില്ല.”
അബദ്ധം പിണഞ്ഞമട്ടിൽ മുഖഭാവം പ്രകടമാക്കിക്കൊണ്ട്, രണ്ടുതവണയായി കേട്ട വാചകങ്ങൾക്ക് ഉതകുംവിധമിങ്ങനെ മറുപടി പറഞ്ഞ് അവിടെ നിന്നുകൊണ്ടുതന്നെ തന്റെ ആൺസുഹൃത്തിനോട് യാത്ര പ്രകടമാക്കി വേഗത്തിൽ ബിസ്മി ആ ഹോളിന് വെളിയിലേക്കിറങ്ങി. നീണ്ട വരാന്ത ചെന്നവസാനിക്കുന്നിടത്തുനിന്നും ഇടത്തേക്കുള്ള മറ്റൊരു വരാന്തയുടെ അരികിലുള്ള സീറ്റിലായി അനുപമ, ഹിരണ്യയോടൊപ്പം ഇരിക്കുകയായിരുന്നിടത്ത് വേഗത്തിൽ ബിസ്മി എത്തിനിന്നു. തന്റെ ഇരുവശങ്ങളിലുമായിരിക്കുന്ന ഓരോ ലെഗ്ഗേജുകളെ മുൻനിറുത്തി അനുപമ അവളെയൊന്ന് രൂക്ഷമായി നോക്കി, ഒപ്പമിരുന്നതിൻപുറത്ത് ഒരുനോട്ടം ഹിരണ്യയും.
“ഞാനെല്ലാം റെഡിയാക്കിയേക്കുന്നതാ.
കൃത്യം പത്തുമണിക്ക് ബസ് എടുക്കും, അരമണിക്കൂർ പോലും വേണ്ട സ്റ്റാൻഡിലേക്ക്! അമ്മാവന്റെ മകന്റെ കല്യാണം സുഖമായി കൂടാം.”
ഒറ്റശ്വാസത്തിൽ ബിസ്മി ഇങ്ങനെ അനുപമയ്ക്ക് മറുപടി നൽകി.
ഒരു ലെഗ്ഗേജുമായി അനുപമ എഴുന്നേറ്റു, മറ്റൊന്നുമായി ഹിരണ്യയും. ഇരുവർക്കും ഔദ്യോഗികമായി പുറത്തേക്കുള്ള വഴിതെളിച്ച് ബിസ്മി നടന്നു. പബ്ബിനു വെളിയിലെ റോഡിലെത്തിയപ്പോൾ ബിസ്മി ധൃതിയിൽ തന്റെ ഫോണിലൊരു കോൾ ചെയ്തു.
“എടാ, ഞങ്ങള് ദേ പബ്ബിന് പുറത്തുണ്ട്. വേഗം റിസർവ്വ് ചെയ്ത ടിക്കറ്റ് കൊണ്ടുവാ.”
ഒരു പ്രത്യേകഭാവത്തോടെ ഇരുവരും കോൾചെയ്യുന്ന ബിസ്മിയെ നോക്കിനിന്നപ്പോഴേക്കും, അങ്ങേതലയ്ക്കൽ കോൾ അറ്റന്റ് ആയതോടെ അവളിങ്ങനെ പറഞ്ഞു. മറുപടി കേട്ടുകൊണ്ടിരിക്കെ ആദ്യം അവളുടെ വായ അല്പം തുറന്നുപോയി, കണ്ണുകളുടെ ആത്മാവ് മറ്റിരുവർക്കും നേരെയുമായി.
“എടാ, പൊട്ടാ....”
ഉടനടി അല്പം ഉറക്കെയായി ഇങ്ങനെ പ്രതികരിച്ചശേഷം ബിസ്മി തുടർന്നുപറഞ്ഞു;
“എന്തായാലും ഒന്നുവഗം വാ നീ ഇവിടെ.. ഞങ്ങളിവിടെ നടുറോഡിൽ നിൽക്കണോ പിന്നെ!?”
മറുപടികേട്ട്, കോൾ കട്ടായശേഷം ബിസ്മി തന്റെ കൂട്ടുകാരികളുടെ നേർക്കുതിരിഞ്ഞു
10:08:23 PM --- റെയിൽവേ സ്റ്റേഷൻ
റാം, തന്റെ പുതിയ താറിൽ മൂവരുമായി റയിൽവേ സ്റ്റേഷനിലെത്തി. ഇറങ്ങുവാൻ തുനിയുന്ന അനുപമയോട് പാതിഭവ്യതയോടെ അവൻ പറഞ്ഞു;
“അതേയ്... നിങ്ങള് വണ്ടിയിലിവിടെവരെ സൈലന്റ് ആയിരുന്നേലും മനസ്സിൽ പറഞ്ഞോണ്ടിരുന്ന തെറിമുഴുവൻ ഞാൻ കേട്ടു. പാർക്ക് ചെയ്തിട്ട് ഞാൻ ദേ വരുവാ, എല്ലാം റെഡിയാക്കിത്തരാം. ഒന്നുമില്ലേലും നമ്മളെല്ലാം ഐ. ടി. ഫീൽഡും ഒരേ കമ്പനി സ്റ്റാഫുമല്ലേ! ചില അത്യാവശ്യ കാര്യങ്ങളുടെ പിറകെയോടി, ടിക്കറ്റ് കൃത്യമായി ബുക്ചെയ്യാൻ ഞാൻ മറന്നുപോയതാ. ഒന്ന് ക്ഷമിക്ക്...”
മറുപടിരഹിതയായി അനുപമ തന്റെ ലെഗ്ഗെജുമെടുത്ത് നടന്നു. അവനെ ഒരുനോട്ടംനോക്കി മറ്റിരുവരും അവളെ അനുഗമിച്ചു. ചമ്മിയ മുഖഭാവവുമായി അവൻ പാർക്കിംഗ് ഏരിയ ലക്ഷ്യമാക്കി.
അനൗൺസ്‌മെന്റുകളുടേയും തിരക്കുകളുടെയും ഇടയിലൊരിടത്ത് മൂവരും നിലകൊള്ളുകയാണ്. കുറച്ചകലെ പ്രത്യക്ഷനായ റാം, ആംഗ്യംകാട്ടി ബിസ്മിയെ അടുത്തേക്കുവിളിച്ചു. മറ്റിരുവരേയും അതേസ്ഥലത്ത് നിലനിർത്തി അവൾ അടുത്തേക്ക് ചെന്നു.
“എടീ, പണി കിട്ടി... കാര്യംപറഞ്ഞാൽ ട്രെയിൻ പത്തരക്കേ വരൂ... പക്ഷെ, നിന്നുപോകാൻപോലും പറ്റുമെന്ന് തോന്നുന്നില്ലെന്നാ
ഇവര് പറയുന്നത്. ഈ സ്റ്റേഷൻ മുഴുവനും ആ വണ്ടിക്കുള്ളതാ, തിങ്ങിനിറഞ്ഞാവും അതിവിടെ വരികതന്നെ! എന്താ ചെയ്യുക!?”
ഒറ്റശ്വാസത്തിൽ, ഭവ്യതവിടാതെ റാം ഇങ്ങനെ പറഞ്ഞുനിർത്തി. ബിസ്മി നിസ്സഹായഭാവത്തിൽ രൂക്ഷത കലർത്തി അവനെ രണ്ടുനിമിഷം നോക്കിനിന്നു.
“എടാ, നാളെ രാവിലെ അവളുടെ കസിന്റെ കല്യാണമാ! ഒരുത്തരത്തിലാ ലീവ് ഒപ്പിച്ചത്, സീസണായതുകൊണ്ട് തിരക്കുണ്ടാകുമെന്നറിഞ്ഞിട്ടാ
ടിക്കറ്റ് ബുക്കുചെയ്യാൻ അവൾ പറഞ്ഞത്! അത് നിന്നെ ഏൽപ്പിച്ച എന്നെ പറഞ്ഞാൽ മതിയല്ലോ!? ഇനി എന്ത് ചെയ്യാനാ,,”
ഇരുവരും പരിസരംമറന്ന് പരസ്പരം നോക്കിനിന്നുപോയി.
“നീവരുന്നതിനുമുന്നേ അവളുടെ വായിലിരിക്കുന്നത് ഞാൻ കേട്ടു! ഇനി ഇതുകൂടി അറിഞ്ഞാൽമതി അവൾ, ട്രെയിൻ പിടിച്ചു തരാമെന്നുപറഞ്ഞു ഇവിടെ കൊണ്ടുവന്നിട്ട്!”
ഒന്നുനിർത്തി അടുത്തനിമിഷം അവൾ തുടർന്നുപറഞ്ഞു;
“വെറുതേ എന്നെ നോക്കിക്കൊണ്ട് നിൽക്കാതെ, അവളെയൊന്ന് കേറ്റിവിടാനെന്തേലും വഴിയുണ്ടോന്ന് അന്വേഷിക്ക്.. നിന്റെ വല്യ പരിചയക്കാരനാ ഇവിടുത്തെ സ്റ്റേഷൻമാസ്റ്റർ എന്നൊക്കെയല്ലേ തള്ളിയത്!”
ഇതുകേൾക്കേണ്ടതാമസം റാം പിന്നെയും, വന്നവഴി പാഞ്ഞുമറഞ്ഞു. ബിസ്മി മെല്ലെ തന്റെ സുഹൃത്തുക്കളിയിരുവരെയും തിരിഞ്ഞുനോക്കി. പിന്നെ ചിന്തിച്ചുറച്ച് മന്ദം നടന്ന് അവരിലേക്ക് തിരികെയെത്തി.
“എടി അനൂ, ഇത്രയും ആളുകൾ ചുറ്റുമുണ്ട്. ഇല്ലേൽ നിന്റെ കാലുഞാൻ പിടിച്ചേനെ! ടിക്കറ്റ് ബുക്ക് ചെയ്യാൻ ഏൽപ്പിച്ചപ്പോൾത്തൊട്ട് ഇന്ന് പബ്ബിൽ കയറുംവരെ പ്രത്യേകം നീ ഉപദേശിച്ചതെല്ലാം ഞാനീ ഒരുനിമിഷംകൊണ്ട് ഓർക്കുന്നു.. എന്നോട് നീ ക്ഷമിക്ക്... ഈ ട്രെയിനിന് പോക്കുനടക്കില്ല, ബസ് പോലെയാ. നേരത്തേ ബുക്ക് ചെയ്യണമായിരുന്നു. നീയൊറ്റക്ക് പോകണമെങ്കിൽത്തന്നെ, ചിന്തിക്കാൻ പറ്റാത്ത തിരക്കാ.. ശരിയാകില്ല...”
ലെഗ്ഗേജ് താഴെവെച്ച് ഇരുകൈകളും മുന്നിൽക്കെട്ടി, രൂക്ഷമായി തന്നെത്തന്നെ നോക്കിനിൽക്കുന്ന അനുപമയോട് അവളിങ്ങനെ പറഞ്ഞുനിർത്തി, ഒരുവിധം.
“എടീ, കല്യാണം കൂടുമോ ഇല്ലെയോ എന്നുള്ളത് നിൽക്കട്ടെ! നാണമുണ്ടേൽ ഇനിയേലും കുറച്ച് അടക്കവും ഒതുക്കവുമായി നടക്ക്.
അപ്പോൾത്തന്നെ നിന്റെ, ആർക്കുമില്ലാത്ത ടെൻഷനും വെപ്രാളവും മടിയും.. അങ്ങനെ എല്ലാ ഇബലീസുകളും മാറിക്കോളും.”
അനുപമ തന്റെ കൂട്ടുകാരിയിൽനിന്നും കണ്ണുകളെടുക്കാതെ ഇത്രയുമെത്തിയതും ബിസ്മി ചാടിക്കേറി മറുപടി നൽകി;
“ഇനി ഉടനെ വേറെ ട്രെയിൻ വല്ലതുമുണ്ടോയെന്ന് അവനിപ്പോൾ അന്വേഷിച്ചുപറയും!
നീ പ്രതീക്ഷ കൈവിടാതെ...”
അപ്പോഴേക്കും പഴയസ്ഥാനത്ത് വീണ്ടും റാം പ്രത്യക്ഷനായത് അനുപമ ശ്രദ്ധിച്ചു .
(തുടരും......)