അന്തരിച്ച വാക്കമ്മയോട്...!
അന്തരിച്ച വാക്കമ്മയോട്...!
അമ്മേ, ഇന്ന് നീ സ്വതന്ത്രയായ്.
ഞങ്ങളനാഥങ്ങളും.
ഇല്ല, തീരില്ല ഞങ്ങൾ തൻ കടപ്പാട്, ചൊല്ലിയും ചൊല്ലാതെയും.
നന്ദി നീ നൽകിയ പ്രാണന്റെ മിടിപ്പിനും,
കൂടെയാ ഹൃദയ തുടിപ്പിനും.
നന്ദി നീ തന്ന ചൂടിനും ചൂരിനും.
നിന്റെയാ ഭദ്രമാം നോക്കിനും നന്ദി,
നന്ദി വീണ്ടുമാ തേനൂറും നാക്കിനും.
അമ്മേ, യാത്ര ചൊല്ലാതെ നീ പോയതിനിപ്പുറം
സത്യമതൊന്നു ഞങ്ങളേറ്റുപാടട്ടെ.
സംശയമേതുമേയില്ല നീ പാടിയും പറഞ്ഞും
തന്നതെത്രയോ നേരുകൾ,
നിഷ്കപടമാം ധ്വനികൾ, കലർപ്പില്ലാ ഭാവങ്ങൾ.
നിന്നെ അറിയാതെ,
നിന്റെ ഉള്ളിന്റെ പൊരുളും, പൊരുളിന്റെ ഉള്ളും
ഗ്രഹിക്കുവാൻ വയ്യാത്ത, കാണാനുമാകാത്ത
ഇരുട്ടിൽ കഴിയുന്ന കോമരക്കൂട്ടങ്ങൾ
നിന്നെ വാഴ്ത്തി സ്തുതിക്കുന്നതിപ്പോൾ.
നീ പറഞ്ഞതൊന്നും അവർക്കറിയേണ്ടതില്ലല്ലോ!
എല്ലാം സുലളിതം,
അർത്ഥമേതും ഗ്രഹിക്കേണ്ടതില്ല,
അറിഞ്ഞതൊന്നും അനുഷ്‌ഠിക്കേണ്ടതില്ലല്ലൊ,
ആഴമളക്കുവാനാവാത്ത അമ്മക്ക്
ദേവത്വം കൽപ്പിച്ചു വെച്ചാൽ!
അമ്മേ, നിൻ വേർപാടിനപ്പുറം,
പൈതങ്ങൾ ഞങ്ങൾ,
ഞങ്ങളാണനാഥകൾ,
ഞങ്ങൾ താനനാഥകൾ.
അനുവദിക്കേണമമ്മേ, അമ്മയില്ലാ-ദിനങ്ങൾ
പുറത്തേക്കിറങ്ങാതിരുട്ടിലമർന്നോളാം,
അറിയാത്ത, തുറക്കാത്ത മുറിയിലലമാരയിൽ,
ശിഷ്ടകാലം കഴിഞ്ഞോളാം,
കാലം ചെയ്യുമ്പോൾ, അമ്മതൻ ചാരെയെത്തുന്ന
നാളുകൾ സ്വപ്നവും കണ്ടു
ഞങ്ങൾ അനാഥങ്ങൾ, അമ്മ തൻ കുഞ്ഞുങ്ങൾ
സാന്ത്വനിപ്പിക്കുമീ തമസ്സിലമരട്ടെ!