വാക്കുകൾ.
വാക്കുകൾ.
അക്ഷരങ്ങൾ പ്രപഞ്ചത്തിലാകെയും തത്തിക്കളിക്കുന്നത് കാൺകേ
കവിത്വമുള്ളവരെല്ലാം മത്സരമായിഎഴുത്തുകൾ തുടങ്ങി.
" അ'' വന്നെന്നോടുചൊല്ലി അവിശുദ്ധ കൂട്ടുകൾ വിടണം
അമ്മയെന്നല്ലേ നീയാദ്യം പറഞ്ഞത് അടി എന്നല്ലേ നീയാദ്യം കേട്ടത്
അച്ഛനല്ലേ നിനക്കാദ്യം കളിപ്പാട്ടം വാങ്ങിയത്
ആനയേക്കണ്ടല്ലേ നീയാദ്യം അമ്പരന്നത്
'ഇ'വന്നെത്തിനോക്കിപ്പറഞ്ഞു ഇരയിമ്മൻതമ്പിയുടെ
തരാട്ടല്ലേ നീയാദ്യം കേട്ടത് 'ഉ ' വന്നുനിന്നു കിന്നാരം പറഞ്ഞു,
ഉമ്മ തന്നതൊന്നും നീ മറന്നീടല്ലേ
'എ 'വന്നു ധാർഷ്ട്യത്തോടെ മന്ത്രിച്ചു എനിക്ക് എന്ന സ്വാർത്ഥത
തന്നത് ഞാനാണ് എന്നെ മറന്നതൊന്നും
നിനക്കു പിന്നെ ചെയ്യാനായിട്ടില്ല.
'ഒ ' വന്നു ചിക്കിച്ചിനക്കി ഞാനെന്ന
പിരിമുറുക്കം നീയെപ്പോഴും അനുഭവിച്ചിട്ടില്ലേ
ഒന്നുതൊട്ടുള്ള ഗണിതങ്ങൾ നിന്റെ ചുണ്ടോടു ചേർന്നതല്ലേ.
മാനത്തുനിന്നൊളിഞ്ഞുനോക്കിയ
' ഋ ' ഉം അച്ചടിയിലില്ലാത്തൊരക്ഷരവും കാതിൽ വന്നു
മന്ത്രിച്ചുപോയ് എന്നേയുമെന്നേയും മറന്നീടാതെ.
വ്യഞ്ജനങ്ങളെല്ലാം കൂട്ടച്ചിരിയുമായ് ചുറ്റിലും
വന്നാർപ്പിട്ടു ഞങ്ങളില്ലാതെയെന്തു വാക്കുകൾ
അഭിമാനമോടെയല്ലാതെ, അപേക്ഷിക്കുവാൻ ഞങ്ങളില്ല
ഞങ്ങളില്ലാതെ വാക്കുകളില്ല കവിതകൾ പിറക്കേണമെങ്കിൽ
ഞങ്ങളുടെ കൂട്ടലും കുറുകലും കൂടിയേതീരൂ
വാക്കുകൾ അക്ഷരപിശകില്ലാതെ നിരത്തിവച്ചാൽ
മനോഗതത്തിൻ ചിന്തകൾ വിടർന്നാൽ ഭാവനയിൽ
ആശയങ്ങൾ നിരത്തിയിട്ടുല്ലസിക്കാം.
വൃത്തമായിട്ടും വൃത്തത്തോടെയും വൃത്തമില്ലാതെയും
അലങ്കാരങ്ങളുടെ തൊങ്ങലുകൾ തൂക്കിയും
വരഞ്ഞു തീർക്കാം ചൊല്ലുള്ള കവിതകൾ മൊഞ്ചുള്ള കവിതകൾ..