ഒരു കനവിന്റെ ശവദാഹം
ഒരു കനവിന്റെ ശവദാഹം
നിങ്ങൾ ജീവിക്കട്ടെ, ചിന്തകൾക്കൊടുവിൽ
നിങ്ങൾക്കൊപ്പം ഞങ്ങളും…
ഈ തെരുവിൽ ഇന്നലെ രാത്രിയിൽ
മരിച്ചുവീണവർ ഏറെയുമെന്റെ
സ്വന്തവും ബന്ധവും ആത്മാവുമത്രെ !
മിനിഞ്ഞാന്നുകണ്ടുകൺനിറഞ്ഞത്,
കാണാത്തരാവിന്റെമേൽപൊലിഞ്ഞത്,
ശ്വാസംകിട്ടാതെ മിഴിനീർവരണ്ടത്, സ്വപ്‌നങ്ങൾതൊണ്ടയിൽവിഷമായ്
കനച്ചത്,
എല്ലാം എന്റെ നെഞ്ചിലെരിയുന്നു,
ഒരുദുസ്വപ്നമായ്ദുഖഃഗീതമായ്
ഒരു ദിവാസ്വപ്നമായ് !
ഇന്നലെ ഞാനാദ്യമായ്
കുഴിച്ചാറടിമണ്ണിലേക്കാഴ്ത്തിയിട്ടത്
എന്റെയാത്മാവിൻ നാറിയജഡത്തെയല്ലോ! അതിന്മീതെ കിളിർത്തുവന്നതോ
ഈ നീണ്ടജീവിതത്തിൻ, വെറും
കുറേയവശിഷ്ടങ്ങൾ മാത്രവും !
എന്റെ ജീവിതത്തിന്നുപിറകിൽ
കാടുപടർന്നകുറേപുല്ലിൻപ്പടർപ്പിന്മീതെ
ഇരുമ്പുകൊണ്ടുഞാൻ
ചുരണ്ടിമാറ്റിയപ്പോൾ
ഉതിർന്നരക്തത്തിൻ നിറം നീലയല്ലോ !
മജ്ജയുംമാംസവുംരക്തവും
ചുരണ്ടീ, ഞാൻ തീർത്തകുഴിയിൽ
വലിച്ചിട്ടത്, പകുതിമരിച്ചയെൻ
ആത്മാവിൻ ജഡത്തെയുമല്ലോ !
എന്റെജഡവും അവന്റെജഡവും
നിന്റെജഡവും
എല്ലാം ഒന്നുതന്നെയെന്നറിഞ്ഞപ്പോൾ,
ദഹിപ്പിക്കുന്ന തീയും
നീറിയുയരുന്ന പുകയും
മജ്ജകരിയുന്ന മണവും,
എല്ലാം ഒന്നുതന്നെയെന്നറിഞ്ഞപ്പോൾ,
എന്നിൽ നിറഞ്ഞതും
എന്റെ കണക്കുകളുടെ കൂട്ടത്തെറ്റല്ലോ !
എന്റെ ജീവിതത്തിൻ പുറംതിണ്ണയിൽ
എങ്ങനെയെന്നറിയാതെ
വീണുമരിച്ചുകിടന്നവൻ,
ഏതോപുലർകാലത്തിന്നാദ്യത്തിൽ
ഒരു യാദവാനായ് ജനിച്ചവനെന്നറിഞ്ഞപ്പോൾ,
കുഴിമാടത്തിന്നകത്തുനിന്നും
മിനുക്കിത്തേച്ച
കുഴമണ്ണിന്നടിയിൽനിന്നും
ചുഴികുത്തിമാനത്തേക്കു
കറങ്ങിയുയർന്നുപോയ
പുകമറക്കിടയിൽ ;
കഴുത്തിന്നിരുവശത്തും
മുഖത്തും പുറത്തും നിറഞ്ഞ
വേർപ്പുചാലുമായ് നിന്ന ഞാൻ
കണ്ട മുഖവും, കണ്ണുകളും ചുണ്ടും കൊണ്ടു
കൊഞ്ഞനം കുത്തിക്കടന്നുപോയത്
എന്റെ ആത്മാവെന്നറിയവേ,
ഒന്നും കയ്യെത്തിപ്പിടിക്കുവാനാവാതെ
ഒന്നുവിളറിച്ചിരിച്ചു
പുറകോട്ടുമറിഞ്ഞതുമെല്ലാം
എന്റെ ജീവിതത്തിന്റെ പഴംകഥയുമെന്നു
ഞാനിപ്പോഴറിയുന്നു.. !!!