ദൈവവും നായയും
ദൈവവും നായയും
എത്രയൊക്കെ മറക്കാൻ ശ്രമിച്ചാലും മനസ്സിൽ നിന്നും ആ നായയുടെ മുഖം പോവുന്നില്ല. ഉറങ്ങുമ്പോൾ ആ നായയുടെ ദീനഭാവം എന്നെ വല്ലാതെ അലട്ടിയിരുന്നു.
ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ അമ്മയോടൊപ്പം സ്കൂൾ കഴിഞ്ഞിട്ടു വീട്ടിലേയ്ക്കു പോവുന്ന വഴി ഒരു കടയിൽ അമ്മ ഒരു സാധനം വാങ്ങാൻ കേറി. കടയുടെ ഒരു സൈഡിൽ ഒരു പട്ടികുട്ടിയെ ഞാൻ കണ്ടു. ഓമനത്തം തോന്നിയ അതിനു ഞാൻ എന്റെ മിഠായി കൊടുത്തു.
അമ്മ കടയിൽ നിന്ന് ഇറങ്ങി വരുന്നത് കണ്ട ഞാൻ പെട്ടന്ന് ആ പട്ടി കുട്ടിയുടെ അടുത്തു നിന്നു മാറി അമ്മയുടെ അടുത്തേയ്ക്ക് ചെന്നു. ഞാനും അമ്മയും വീട്ടിലേയ്ക്കു പോവുന്ന വഴിയിൽ അനുവാദമില്ലാതെ ആ പട്ടികുട്ടിയും നമ്മളെ പിന്തുടർന്നു. വീടിന്റെ ഗേറ്റിന്റെ മുമ്പിലെത്തിയപ്പോൾ ഞാൻ അവിടെ നിന്നു. എന്നിട്ടു ആ പട്ടികുട്ടിയുടെ മുഖത്തേയ്ക്ക് നോക്കി.
ആ വദനം പ്രതീക്ഷയോടെ എന്റെ മുഖത്തേയ്ക്ക് നോക്കുന്നതായി എനിക്ക് തോന്നി. ആ പട്ടിയെ വീട്ടിൽ
കയറ്റാൻ ഞാൻ ആഗ്രഹിച്ചു പക്ഷെ അമ്മ ആ പട്ടിയെ ഓടിച്ചു എന്നിട്ട് എന്നോട് അകത്തേയ്ക്ക് പോവാൻ പറഞ്ഞു. വീട്ടിലേയ്ക്ക് നടന്നു കയറുമ്പോൾ എന്റെ മനസിൽ ഇതായിരുന്നു പ്രാർത്ഥന 'ദൈവമേ ആ പട്ടിക്ക് കാവൽ നൽകേണമേ.'
പിറ്റേ ദിവസം ഞാൻ കാണുന്നത് റോഡിൽ ചതഞ്ഞരഞ്ഞു കിടക്കുന്ന ആ പട്ടികുട്ടിയെയാണ്. അപ്പോൾ അറിയാതെ എന്റെ മനസ്സ് ചോദിച്ചു 'ഞാനല്ലേ ഈ പട്ടികുട്ടിയെ രക്ഷിക്കേണ്ടിരുന്നത്?'