ബുദ്ധിമാനായ കുതിര
ബുദ്ധിമാനായ കുതിര


അമരാപുരിയുടെ അതിർത്തിയിൽ കൊള്ളക്കാരുടെ ശല്യമുണ്ടായിരുന്നു. വഴിയിൽ കുഴികൾ കുഴിച്ച് അതിനു മുകളിൽ മണ്ണും ഇലകളും ഇട്ടു മൂടി ചതിക്കുന്നതാണ് കൊള്ളക്കാരുടെ രീതി. കുഴിയിൽ വീഴുന്നവരെ കൊള്ളയടിക്കും.
പ്രശ്നം അതിരൂക്ഷമായപ്പോൾ മിടുക്കരായ മൂന്നു പടയാളികളെ സൈന്യാധിപൻ വിളിച്ചു വരുത്തി. കേശു, രാമു, പപ്പൻ എന്നായിരുന്നു അവരുടെ പേരുകൾ.
"കൊള്ളക്കാരുടെ താവളം എങ്ങനെയും കണ്ടെത്തണം. കൊട്ടാരത്തിലെ ഏറ്റവും നല്ല കുതിരകളെ കൂടെ കൊണ്ടുപോയിക്കോളൂ." സൈന്യാധിപൻ അറിയിച്ചു.
ഇതു കേട്ടതും കൊട്ടാരത്തിലെ ഏറ്റവും മിടുക്കനായ കുതിരയെ തന്നെ കേശു തിരഞ്ഞെടുത്തു. പിന്നാലെ രാമുവും നല്ലൊരു കുതിരയുടെ പുറത്തു ചാടിക്കയറി.
"എനിക്ക് പതിവായി എന്റെ കൂടെയുള്ള ഈ കുതിര തന്നെ മതി..." പപ്പൻ പറഞ്ഞു.
"ഹ... ഹ... ഈ കുതിരയോ ? ഇതൊരു മുടന്തനല്ലേ? പോരാത്തതിന് പ്രായവുമായി...." സൈന്യാധിപൻ പറഞ്ഞു.
"സാരമില്ല, ഇക്കാര്യത്തിന് അവൻ മതി. " പപ്പൻ മുടന്തൻ കുതിരയുടെ പുറത്തുകയറി യാത്രയായി.
ദിവസങ്ങൾ കഴിഞ്ഞു.ദേഹമാകെ പരിക്കുകളുമായി കേശു തിരിച്ചെത്തി. "ക്ഷമിക്കണം പ്രഭോ, കൊള്ളക്കാരുടെ വാരിക്കുഴിയിൽ വീണുപോയി. ഒളിത്താവളം കണ്ടെത്താനായില്ല." കേശു പറഞ്ഞു.
പിന്നാലെ രാമുവുമെത്തി. "ഞാനും കുതിരയും അവരുടെ ചതിക്കുഴിയിൽ വീണു! "
പിറ്റേന്നാണ് പപ്പൻ എത്തിയത്.
"പ്രഭോ,കൊള്ളക്കാരുടെ താവളം കണ്ടെത്തി." ഇതു കേട്ടതും സൈന്യാധിപൻ വലിയൊരു പടയെ പപ്പനോടൊപ്പം അയച്ചു. അവർ കൊള്ളക്കാരെ മുഴുവൻ പിടിച്ചു.
"ആ മുടന്തൻ കുതിരയുടെ പുറത്തു പോയിട്ടും എങ്ങനെയാണു ലക്ഷ്യത്തിലെത്തിയത്?" സൈന്യാധിപൻ പപ്പനോട് ചോദിച്ചു.
"പ്രഭോ, ആ കുതിരയുടെ മുടന്ത് എങ്ങനെ വന്നതാണെന്നറിയാമോ? മുമ്പ് ഇതുപോലെയൊരു വാരിക്കുഴിയിൽ വീണതാണ്. അതിൽപിന്നെ ആ കുതിര വളരെ സൂക്ഷിച്ചാണ് നടക്കുക.മണ്ണിട്ട് മൂടിയ ചതിക്കുഴികൾ ആ കുതിരക്കു വേഗം തിരിച്ചറിയാം.അത്തരം കുഴികളിൽ വീഴാതെ എന്നെ കൊള്ളക്കാരുടെ താവളത്തിൽ എത്തിച്ചത് ആ കുതിരയാണ്." പപ്പൻ പറഞ്ഞു.
"ശരിയാണ്."അനുഭവത്തേക്കാൾ വലിയ അറിവില്ല." സൈന്യാധിപൻ പറഞ്ഞു. ഭടന്മാർ
ഗുണപാഠം :: അനുഭവത്തേക്കാൾ വലിയ അറിവില്ല .