അംബരചുംബി
അംബരചുംബി


എന്നും സായാഹ്നങ്ങളിൽ ഗ്രാമത്തിലെ കുട്ടികൾ ആരുടേതെന്നറിയാത്ത പറമ്പിൽ കളിക്കാൻ ഒത്തുകൂടിയിരുന്നു. പരിസരവാസികളായ ഒരാൾപോലും അതിനെ എതിർത്തിരുന്നില്ല. ഒരർത്ഥത്തിൽ ഗ്രാമത്തിലെ മുതിർന്നവരെല്ലാം അത് രസിച്ചിരുന്നു. കുട്ടികൾ സ്വയവും പിന്നെ മറ്റുള്ളവരും തങ്ങളുടെ സായാഹ്നങ്ങളെ അങ്ങനെ വിനോദപ്രദമാക്കിയിരുന്നു. ആർക്കും ഒരു അല്ലലും വരുത്താതെ ഈ ചിട്ടാവട്ടങ്ങൾ തുടർന്നുകൊണ്ടു പോന്നു.
ജലവും വായുവും പരിപൂർണ്ണ ശുദ്ധിയിൽ ലഭിച്ചിരുന്ന ആ ഗ്രാമത്തിലേക്കാണ്, ഗ്രാമവാസികൾക്കാകെ ആശ്ചര്യയം നൽകികൊണ്ടൊരുന്നാൾ ശീതളപാനീയ കമ്പനിയുടെ വാഹനം വന്നു നിന്നത്. ഗ്രാമത്തിലെ മുൻ ജന്മിയുടെ പേരിലുണ്ടായിരുന്ന ഏക്കറു കണക്കിനു വരുന്ന സ്ഥലം സ്വന്തം പേരിലാക്കികൊണ്ടായിരുന്നു അതിൻറെ വരവെന്നു തിരിച്ചറിയാൻ അന്നാട്ടിലുള്ളവർക്കു രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. പിന്നീട് കമ്പനിയുടെ നിർമാണ പ്രവർത്തിയും ഫാക്ടറിയുടെ തുടക്കവും വളരെ പെട്ടെന്നാണ് നടന്നതെന്നറിയാൻ അവിടെ നിന്നുയർന്ന പുക ഒരുനാൾ സാക്ഷ്യം നൽകി. കുട്ടികളുടെ സായാഹ്നങ്ങളിലെ ഉല്ലാസമ്മേളങ്ങൾക്ക് ഒരറുതി അതോടെ വന്നുചേർന്നു.
ഗ്രാമത്തിലെ ദിനചര്യകളുടെ താളം തെറ്റുന്നതിനോടൊപ്പം ഗ്രാമവാസികളുടെ ആശങ്കയും തെളിഞ്ഞു നിന്നു, പിന്നീടുള്ള ദിനങ്ങളിൽ. കുടിക്കുന്ന ജലത്തിലും, ശ്വസിക്കുന്ന കാറ്റിൽ പോലും മാലിന്യത്തിൻറെ അംശം കടന്നുകൂടി. തങ്ങളെ പിടികൂടിയിരിക്കുന്ന ഈ അള്ളിനെ അതിജീവിക്കാനാകുമോയെന്നു അവിടെയുള്ളവർ തിരഞ്ഞുകൊണ്ടിരുന്നു. പക്ഷെ നിരാശയുടെ ഫലം നൽകികൊണ്ട് ഗ്രാമത്തെയാകമാനം ഈ 'ഞണ്ടു' പ്രതിരോധത്തിലാക്കി. പലരും സമരങ്ങൾക്കും, നിരാഹാരത്തിനും തുനിഞ്ഞു നേതാക്കന്മാർക്ക് നേരെ ചെന്നു. പലർക്കും ഗ്രാമത്തെ വിട്ടു പലായനം ചെയ്യേണ്ടി വന്നു. ശേഷിച്ചവർ കണ്ടും കേട്ടും സഹിച്ചും അവിടെത്തന്നെ മറ്റുപായങ്ങൾ ഒന്നുമില്ലാതെ കഴിഞ്ഞുകൂടി. അവരെ കേൾക്കുന്നവർ വളരെ ചുരുക്കമായിരുന്നു. ഇതെല്ലാം നേരിൽ കണ്ടു ഒരു കൂസലുമില്ലാതെ ഫാക്ടറിയുടെ ദിനചര്യകളുടെ താളം തകൃതിയിൽ മുന്നോട്ടു പോയി.
എന്നാൽ കാര്യങ്ങളുടെ പോക്ക് പഴയതിൽ നിന്നു ഏറെ ദ്രവിച്ചുകൊണ്ടിരുന്നു. മറ്റു നാട്ടിലുള്ളവർ ഈ ഗ്രാമത്തിൻറെ പേരു ഒരു ദുരന്തപര്യായമായി ഗ്രഹിച്ചു. എന്നും വാർത്തകളിൽ ഒരു കണ്ണീർ കോളമായി ഗ്രാമത്തെ പറ്റിയുള്ള വിവരണങ്ങൾ വന്നുകൊണ്ടിരുന്നു. ഗ്രാമവാസികളുടെ ചെറുത്തുനിൽപ്പിന്റെ വാൽകഷ്ണത്തോടെ ആയിരുന്നു എല്ലാ വാർത്തകളും അവസാനിച്ചിരുന്നത്. മറ്റുള്ളവർക്ക് നെടുവീർപ്പിടാൻ വേണ്ടി മാത്രം അതുപകരിച്ചു എന്നല്ലാതെ മറ്റു പ്രയോചനങ്ങൾ ഒന്നും അത് നൽകിയില്ലാ. ആ ഗ്രാമം ഒരു കണ്ണീർ ഏടായി മാത്രം ഒതുങ്ങുകയായിരുന്നു ചരിത്രത്താളുകളിൽ.
ആ ശീതളപാനീയ കമ്പനിയുടെ നടുക്കായി,കുട്ടികളുടെ കളിസ്ഥലത്തിനു സമീപം ഒരു തെങ്ങു നിന്നിരുന്നു. കമ്പനിയുടെ ദൈന്യംദിന പ്രവർത്തനങ്ങൾക്ക് തടസ്സമില്ലാതിരുന്നതിനാൽ അവർ ആ തെങ്ങു മുറിച്ചു മാറ്റിയില്ല. അസ്തമയം വേര് പിടിച്ചു കഴിഞ്ഞിരുന്ന ആ ഗ്രാമത്തിൻറെ അവസാന സ്മാരകമെന്നോണം അത് നിലകൊണ്ടു. കളി മുടങ്ങിയ ഒരു കുട്ടി താഴെ നിന്ന് ആ തെങ്ങിനെ നോക്കി. ഇരുട്ടിൽ, കഴുത്തു ഏറെ ഉയർത്തി നോക്കിയാൽ കാണുന്ന തരത്തിൽ, ആകാശംമുട്ടെ, വാനത്തെ ചുംബിച്ചുകൊണ്ട് പ്രസ്തുത തെങ്ങ് കാണപ്പെട്ടു, താഴെ നിന്നിരുന്നവരുടെ നോട്ടത്തിലെ വ്യാപ്തം വിവേചിച്ചറിയാൻ കഴിയാതെ വളരെ ഉയരത്തിൽ,നിസ്സഹായനായി...