നീരജ
നീരജ
അടഞ്ഞു കിടന്ന മുറിയുടെ വാതിലിൽ പതിയെ തള്ളുമ്പോൾ അകത്ത് വായു തളംകെട്ടിയ ഗന്ധം മൂക്കിലടിച്ചപോലെ നീരജ മൂക്ക് ചുളിച്ചു...
ഇതിനുള്ളിൽ ശവം കണക്കെ ദിവസങ്ങളായി അവൾ കിടക്കുന്നുണ്ട്... ഒരിറ്റ് ശ്വാസം മാത്രം ജീവന് പകുത്തു നൽകിയ ശരീരം സ്വയം എരിഞ്ഞു തീർന്നു തുടങ്ങി...
"സന്ധ്യ..."
ഇരുട്ടിനെ കണ്ടു പരിചയിച്ച സന്ധ്യയുടെ കണ്ണുകൾക്ക് നീരജയുടെ തടിച്ച ശരീരം മനസ്സിലാക്കാൻ ബുദ്ധിമുട്ട് തോന്നിയില്ല.
"എത്ര ദിവസമായി ഈ കിടപ്പ് കിടക്കുന്നു നീ... എണീക്ക് മോളെ ഇത്തിരി വെള്ളമെങ്കിലും കുടിക്ക്..."
വയറ് ഉന്തി നിൽക്കുന്നത് കണ്ടപ്പോൾ തൊണ്ടവരെ തികട്ടിവന്ന വേദന പാടുപെട്ടവൾ കടിച്ചുപിടിച്ചു... മൂന്നുമാസം പ്രായമുള്ള കുഞ്ഞ് വളരുന്നുണ്ട് ആ വയറ്റിൽ... മറുപടി ഉണ്ടാവില്ല എന്നറിഞ്ഞിട്ടും ദിവസങ്ങളായി അവളോടിത് ചോദിക്കുന്നു. കവിളിനെ നനയിച്ച കണ്ണുനീർ മാത്രമാണ് ജീവനുണ്ടെന്ന് തെളിയിക്കാൻ ബാക്കി... ഒന്നും പറയാതെ മുറിവിട്ട് പുറത്തേക്കിറങ്ങി...
സന്ധ്യയെ ഓർത്തപ്പോൾ അടിവയറ്റിൽ പുളയുന്ന വേദന മിന്നിയതും നീരജ അഴികൾക്കിടയിലൂടെ പുറത്തെ ആൾക്കൂട്ടത്തിലേക്ക് നോക്കി...
ജനനവും ജീവിതവും സന്തോഷവും എന്നെന്നും പാടി പുകഴ്ത്താനും പാടാനും കഴിയുന്ന മണ്ണിലും കല്ലിലും തീർത്ത ദൈവങ്ങൾക്ക് സ്ഥാനം കൊടുക്കുമ്പോഴും സ്നേഹവും വിശ്വാസവും മുതലാക്കി അനുഭവയോഗം വളർത്തുന്നവർക്ക് അനുഗ്രഹം കൂടിക്കൊണ്ടിരിക്കുന്നു.
ഇന്ന് ദൈവത്തിന്റെ ജന്മനാളാണത്രേ... കുട്ടികൾ മുതൽ പ്രായമായവർ വരെ ദൈവത്തിന്റെ വേഷം കെട്ടിയാടുന്നു.
ഇനി പാടിപ്പുകഴ്ത്താൻ ബാക്കിയുള്ള ജന്മങ്ങൾ ചിലപ്പോൾ പുഴുവായും പുല്ലായും പൂവായും കണ്ടാൽ കാൽക്കീഴിൽ ചവിട്ടിയരച്ചു കളയണം... തിരികെ നടക്കുമ്പോൾ പതിവില്ലാതെ നടുവിന് നേരിയ വിറയൽകൊണ്ടു... കാലുകൾക്ക് ചലിക്കാൻ കഴിയുന്നില്ല.
വേഷങ്ങൾ പലതും അഴിഞ്ഞു വീണ ഭൂമിയിൽ തന്റെ പാദങ്ങൾ ഉറപ്പിച്ചു ചവിട്ടാൻ കഴിയുന്നില്ല. വേദന കണ്ണുനീരിൽ കലർത്തി പുറത്തേക്കൊഴുക്കുമ്പോൾ അതിന് ചുവന്ന നിറം കലർന്നിട്ടുള്ളപോലെ തോന്നി... എതിരെ വന്നതാരാണെന്ന് കണ്ടില്ലെങ്കിലും പിടിച്ചു നിൽക്കാനൊരു ആശ്രയമെന്നവണ്ണം അയാളുടെ തോളിൽ പിടിച്ചുനിന്നു...
"എന്തുപറ്റി..."
"അടിവയറ്റിൽ വല്ലാത്തൊരു വേദന പോലെ..."
കണ്ണുകൾ ബദ്ധപ്പെട്ട് ഉയർത്തി നോക്കുമ്പോൾ അവിടെ കണ്ട മുഖത്തിന് സന്ധ്യയുടെ മുഖത്തോട് സാമ്യം തോന്നി... ചുരുട്ടിവച്ച മീശയിൽ അയാളൊന്ന് തടവി...
"താൻ താനെങ്ങനെ അകത്ത് വന്നു... ഈ അഴികളിലൂടെയാണോ, കാറ്റിന്റെ കൂടെ അതോ വെളിച്ചമായിട്ടോ... അവളെ ഇനിയും വേദനിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല. കൊല്ലും ഞാൻ നിന്നെ..."
വേദന മറന്ന് സർവ്വവും മറന്ന് അടുത്തു കിടന്ന ആയുധമെടുത്ത് തിരിഞ്ഞോടിയ അയാൾക്ക് പിന്നാലെയോടി... ആവുന്നത്ര വേഗത്തിൽ ഓടി, അയാൾ നിസ്സാരമായി അഴികൾക്കിടയിലൂടെ പുറത്തേക്ക് ചാടി ആൾക്കൂട്ടത്തിന് മുൻപിലെത്തി തിരിഞ്ഞു നിന്ന് അവളെ നോക്കി ചിരിച്ചു... അവൾക്ക് വേറൊന്നും ചെയ്യാൻ കഴിഞ്ഞില്ല.
"നിനക്ക് ഭ്രാന്താടി... ഭ്രാന്തി..."
അഴികളിൽ പിടിച്ചു വലിച്ചുകൊണ്ട് അവനെ നോക്കി അലറിവിളിച്ച അവളെ പിടിച്ചു വലിച്ചു കൊണ്ടുപോകാൻ ശ്രമിച്ച ജീവനക്കാരിയോടവൾ എന്തൊക്കയോ പറയാൻ ശ്രമിച്ചു...
"അവനെ അകത്തേക്ക് വിടരുത്, പാവം സന്ധ്യ അവളെ ചതിച്ച ദുഷ്ടനാണയാൾ, അവളുടെ അച്ഛൻ... കൊല്ലണം എനിക്കവനെ കൊല്ലണം..."
"നീയല്ലേ കൊച്ചേ സന്ധ്യ നിന്റെ പേരല്ലേ സന്ധ്യ...?"
"അല്ല ഞാനല്ല സന്ധ്യ, ഞാൻ നീരജയാ... സന്ധ്യ അകത്തുണ്ട്, ഇരുട്ടുമുറിയിൽ മരണം കാത്തുകിടക്കുന്നു. അവളും അവളുടെ വയറ്റിലെ കുഞ്ഞും..."
അടിവയറ്റിലെ തുന്നൽ പൊട്ടിപ്പോകുന്ന വേദന കാര്യമാക്കാതെ അവളാ അടഞ്ഞുകിടക്കുന്ന മുറിയിലേക്ക് വിരൽ ചൂണ്ടി പുലമ്പിക്കൊണ്ടിരുന്നു...
ഞാൻ നീരജ ഞാനാണ് അവളെ നോക്കുന്നത്...
ശരശിവ
8606769695
