അലോഷ്യസിന്റെ തിരുവചനങ്ങൾ
അലോഷ്യസിന്റെ തിരുവചനങ്ങൾ
മാന്ത്രിക പുകചുരുൾ !
സിറിളിന്റെ ചുണ്ടിൽ നിന്നും ഊതി വിട്ട പുകച്ചുരുൾചക്രം , വാ പിളർന്ന് അകത്തേയ്ക്ക് എടുത്തു കൊണ്ട് കൃശഗാത്രനായ വയോധികൻ അലോഷ്യസ് വെയിറ്റിംഗ് ഷെഡ്ഡിലേയ്ക്ക് കയറി വന്നു.
"ദ വേൾഡ് ഈസ് ഡെവിൾ , വേഡും !"
അലോഷ്യസ് സ്വതസിദ്ധമായ മുഴങ്ങുന്ന ശബ്ദത്തിൽ ഉറക്കെ പറഞ്ഞു കൊണ്ട് സിറിളിന് നേരെ നോക്കി
"അരേ... ഭായി; ഏക് ബീഡി ദേദോ .."
മൂന്ന് ചുറ്റും അരമതിൽ കെട്ടി , നാലു തൂണുകളിൽ ഉയർത്തി , കോൺക്രീറ്റ് മേലാപ്പ് മുകളിൽ എടുത്തുവെച്ച ബസ് വെയിറ്റിംഗ് ഷെഡിന്റെ , അരഭിത്തി മേലിരുന്ന് , കാലുകൾ ചിറ്റുമല ദേവിയുടെ കൊച്ചു വഞ്ചിപ്പുരയ്ക്കു മേൽ നീട്ടിത്തടഞ്ഞ് അഭ്യസിയെപ്പോലെ ഇരിക്കുകയായിരുന്നു സിറിൾ.
ബീഡിപ്പുക വലിച്ചെടുത്ത് ,ഒട്ടി വറ്റിക്കുഴിഞ്ഞ കവിൾത്തടങ്ങൾ , ആനയെപ്പോലെ കുറുകിയ കണ്ണുകൾ കറുത്ത ഗർത്തങ്ങളിൽ ആണ്ടുകിടക്കുന്നു. സിനിമാപ്രേമനായകൻ നസീറിന്റെ വര മീശ.
തെന്നിത്തെറിച്ചു വീഴുന്ന, ചന്നം ചിന്നം പെയ്യുന്ന മഴ പോലെ അവ്യക്തമായ വാക്കുകളാൽ സിറിൾ എന്തോ പറഞ്ഞു.
"ഉം... എന്തോ വേണം, മയിരേ.."
അത്രമാത്രമേ അലോഷ്യസിന് വ്യക്തമായുള്ളു
"അരേ ഭായ് , ഏക് ബീഡി ദേദോ .."
അലോഷ്യസ് സിറിളിന്റെ മുഷിഞ്ഞ വെള്ള മുണ്ടിന്റെ മടിക്കുത്തിലേയ്ക്ക് കൈയ്യമർത്തി. 'അരശൻ ബീഡി ' ചുണ്ടിലേക്ക് എടുത്തിട്ട് നൃത്തം ചവിട്ടിച്ചു കൊണ്ട് പറഞ്ഞു
" എരിഞ്ഞു തീരുന്ന സ്വപനങ്ങൾക്ക് തീ പിടിക്കുന്ന കാലം വരും സുഹൃത്തേ "
കൈ കറക്കി ചുഴറ്റി തീപ്പെട്ടിയുരച്ച് ബീഡിക്ക് തീ കൊളുത്തിക്കൊണ്ട് തുടർന്നു
"ബട്ട്, കാലം ബാക്കി വയ്ക്കുന്നത് ഒരു ബീഡിക്കുറ്റി മാത്രമായിരിക്കും ! "
അപ്പോഴും എരിഞ്ഞു നീറുന്ന ബീഡി ചുണ്ടിൽ നൃത്തം തുടർന്നു.
"ബൈ, ഭായി" അലോഷ്യസ് റോഡിന് നടുവിലൂടെ മെല്ലെ നടന്നു. "നേരം നിഴലു പോലെയാണ് !! അത് എന്നോട് കൂടെപ്പോരും !! "
ചുവന്ന സൂര്യൻ ചിരിക്കുന്നതായി അയാൾക്കു തോന്നി.
അതിനാൽ , മുഖം കുനിച്ച് ; കണ്ണുകൾ മണ്ണിലേക്ക് തൂക്കി, അപരാധിയെപ്പോലെ ഇഴഞ്ഞുനീങ്ങി.
' ..... ബലിയർപ്പിക്കപ്പെട്ട നമ്മുടെ കർത്താവായ ക്രിസ്തുവിന്റെ തിരു ശരീരവും. തിരുരക്തവുമാകുന്നു. ഇത് ..... '
അലോഷ്യസ് പള്ളിയുടെ പടികൾ പതിയെ കയറി..
നേർത്ത നൈർമല്യ സംഗീതം അവിടമാകെ ഒഴുകി നിറഞ്ഞു.
നഷ്ടങ്ങളും , ദുഖവും കനത്ത കണ്ണുകൾ കൂമ്പി , കൈകൾ കൂപ്പി, അമ്മിണിയും, അച്ചാമ്മയും , മറിയക്കായും, കൊച്ചവറാനും , കൊച്ചുകുഞ്ഞും, പിന്നാലെ പിന്നാലെ പേരറിയാത്തവരും പവിയാനച്ചന്റെ മുന്നിൽ ഭവ്യതയോടെ നാവ് നീട്ടി നിന്നു .
കാസയിൽ നിന്നും, വെള്ളിനാണയത്തുട്ടിന്റെ വലിപ്പമുള്ള നേർത്ത ഗോതമ്പപ്പമെടുത്ത് നാവിൽ വെച്ചു കൊടുത്തു കൊണ്ട് പവിയാനച്ചൻ ചുണ്ടനക്കി:"കർത്താവിന്റെ തിരുശരീരം "
" ആമേൻ " പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞ് ഓരോരുത്തരായി മടങ്ങിയെത്തി , മുട്ടിൻ കാലിൽ കുമ്പിട്ടിരുന്നു..
വരിയിലവസാനമായിരുന്നു അലോഷ്യസ് .
ഗോതമ്പപ്പം നാവിൽ തൊട്ടപ്പോഴേക്കും, ്് അലിഞ്ഞൊട്ടിപ്പോയത് അയാളറിഞ്ഞു. വഴങ്ങാത്ത നാവിനാൽ ആമേൻ പറഞ്ഞ് , പവിയാനച്ചന്റെ കാതുകളിലേയ്ക്ക് ചുണ്ടുകൾ ചേർത്തു. " അച്ചോ, എനിയ്ക്ക് ക്രിസ്തുവിന്റെ ശരീരമല്ല, ആത്മാവാണ് വേണ്ടത് !! ശരീരം അലിഞ്ഞില്ലാതാവും !! " പാതിരി ഒന്നും പറഞ്ഞില്ല !
നിർവികാരമായ ഒരു നോട്ടമെറിഞ്ഞ് പതിയെ തിരിഞ്ഞ് അൾത്താരയിലേയ്ക്ക് കയറിപ്പോയി !!
" നമുക്ക് പ്രാർത്ഥിക്കാം " പവിയാനച്ചൻ കൈകൾ രണ്ടും ഉയർത്തി.
സംഗീതം അവസാനിപ്പിച്ച്,എല്ലാവരും എഴുന്നേറ്റു നിന്നു.
മഴ പോലെ ചൊരിയുന്ന പ്രാർത്ഥനാശബ്ദത്തിൽ അലോഷ്യസിന് അയാളെത്തന്നെ നഷ്ടമായി.
പ്രാർത്ഥന കഴിഞ്ഞ് പള്ളി പുറത്തേക്കൊഴുകുമ്പോൾ , ജനം ആ അശരീരി കേട്ടു !!
" കർത്താവേ ... എന്നെ രക്ഷിക്കേണമേ ... എന്നെ രക്ഷിക്കേണമേ .... എന്നു പ്രാർത്ഥിക്കാനല്ലോ ഞാനെത്തിയത്. കൈയ്യും കാലും ബന്ധിതാനായി കുരിശ്ശേറ്റപ്പെട്ട അങ്ങ് എന്നെ എങ്ങനെ രക്ഷിക്കാനാണ് !! കർത്താവേ ചീന്തപ്പെട്ട നിന്റെ ശരീരം ഇവർ പങ്കിട്ടെടുത്തിരിക്കുന്നു !
നിന്റെ ആത്മാവ് എനിക്കു തരൂ..., എങ്കിൽ നമുക്ക് രക്ഷ നേടാം ..."
മുഴങ്ങുന്ന ശബ്ദത്തിൽ മെത്രാക്ക് കറക്കി , കുന്തിരിക്കം പുകച്ച് പാതിരിയും, കണക്കനും പതിയെ അൾത്താരയിറങ്ങി മേടയിലേക്ക് കയറിപ്പോയി. കപ്യാർ മണിമേടയിലേയ്ക്കും.
കൂട്ടമണി മുഴങ്ങി
ആൾക്കൂട്ട ആരവങ്ങൾക്കിടയിലൂടെ, ചീന്തിയെടുത്ത വസ്ത്രങ്ങളിൽ നഗ്നമാക്കപ്പെട്ട് , ഉള്ളിലൊരു കുരിശുംപേറി മൺപുകയിൽ അലോഷ്യസ് നിന്നു. ആത്മാവില്ലാത്ത ഒരു ശരീരം മാത്രമായിരുന്നു അവർക്ക് അയാൾ.
