അയാൾ
അയാൾ
മദ്ദളത്തിന്റെ താളം ഒരുണർവായ് നിറഞ്ഞു. കാണാക്കാഴ്ചകളിൽ അമ്പലപ്പറമ്പ് നിറഞ്ഞു. ഗായത്രിയുടെ കണ്ണുകൾ ആരെയോ തിരഞ്ഞു. ഇന്നലെ വരെ തേടിയ ആ മുഖം ഇനിയും ഇതുവരെ കണ്ടെത്താനായിട്ടില്ല.
വർഷങ്ങളൾക്കുമുമ്പ്, ഏതോ പകലിൽ... ഓർമ്മകൾ ചികഞ്ഞെടുക്കുകയായിരുന്നു അവൾ...
അമ്പലത്തിന്റെ മേൽക്കൂരയ്ക്ക് മുകളിൽ മാലയായ് കിടക്കുന്ന അലങ്കാരങ്ങൾ അവളെ നോക്കുകയും കണ്ണുകൾ അടക്കുകയും തുറക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നു. മൈതാനത്തു കണ്ടവരിലൊക്കെയും അവൾ ഒരിക്കൽക്കൂടി തിരഞ്ഞു. ആ മുഖം മാത്രം കണ്ടില്ല.
വർഷങ്ങൾക്ക് മുമ്പ്, ഒരു ചിരിയിൽ പൊതിഞ്ഞ ശബ്ദം, ഒരു നോട്ടത്തിൽ ഹൃദയത്തിൽ സൂക്ഷിച്ച മുഖം...
വിവാഹത്തിനായി വീട്ടിൽ ഒരുക്കങ്ങൾ തുടങ്ങിയപ്പോൾ ആഗ്രഹിച്ചിരുന്നുവോ...? ആ നോട്ടവും ചിരിയും... ഇന്നും അതിനൊരു എത്തും പിടിയുമില്ല. എങ്കിലും ഇന്ന് ആ മുഖം തിരയുമ്പോൾ.... !
നാടുകാണാൻ ഇറങ്ങിത്തിരിച്ച ദേവനെ എതിരേറ്റു അമ്പലമുറ്റത്തു കൊണ്ടുവരുമ്പോൾ, ഭഗവാനെ തൊഴുത്തു കൊണ്ടിരിക്കുമ്പോൾ, മകൾ അഞ്ജന രഹസ്യമായി കാതിൽ മൊഴിഞ്ഞു... കേട്ടത് !!
യുഗങ്ങൾ തപസ്സിരുന്ന പുണ്യം. പക്ഷേ, തൊഴുതു കഴിഞ്ഞാണ് തിരിഞ്ഞത്. അപ്പോൾ കണ്ടു; കണ്ടില്ല. ആകാംഷകൾ, കണ്ണുകളാൽ തിരഞ്ഞു തീർന്നപ്പോൾ, നിരാശയായി മടങ്ങാൻ തുടങ്ങുമ്പോൾ, ആൾക്കൂട്ടത്തിനിടയിൽ ഒരു മിന്നായം പോലെ... അയാൾ !
അച്ഛൻ വന്ന് അമ്മയോട് പറഞ്ഞത്, അന്നു കേട്ടിരുന്നു. താല്പര്യം ഉണ്ടായിരുന്നുവത്രെ...! ഒരിക്കലും തന്നോട് ഇതിനെപ്പറ്റി പറിഞ്ഞിട്ടേയില്ലായിരുന്നു. ഒരു നോട്ടം മാത്രം. അതു കാണാത്ത പോലെ താൻ നടന്നിരുന്നു. ചില കാണാപ്പുറങ്ങളിൽ കൂട്ടുകാരുടെ കളിയാക്കലുകളിൽ മനസ്സ് തുടിച്ചിരുന്നു.
അച്ഛൻ പറഞ്ഞിരുന്നു..., തനിയ്ക്കിഷ്ടമാണെങ്കിൽ, സമ്മതമെന്നയാൾ പറഞ്ഞുവത്രേ....!
പിന്നെയെവിടെയോ വച്ചൊക്കെ കണ്ടപ്പോഴൊക്കെയും ഒരു വാക്ക് പ്രതീക്ഷിച്ചിരുന്നു. 'ഞാൻ വരും കൂട്ടിക്കൊണ്ടുപോകും' എന്ന്. പക്ഷേ അതുണ്ടായില്ല. നിരാശ ദേഷ്യമായി മാറിയിരുന്നോ അന്ന്.. ! ഓർമകളിൽ അവൾ ചികഞ്ഞുകൊണ്ടേയിരുന്നു. ഇനിയും പിടികിട്ടിയിട്ടില്ലാത്ത പലതും...
അച്ഛൻ അയാളോട് പറഞ്ഞൂ പോലും...! അയാളേക്കാൾ, കൂടുതൽ വിദ്യാഭ്യാസമുള്ള ഒരാളെയാണ് മകൾക്കുവേണ്ടി ആലോചിക്കുന്നതെന്ന്. തന്റെയിഷ്ടങ്ങൾക്ക് ഒരു വിലയുമില്ലെന്ന് അന്നു മനസ്സിലായി.
മക്കൾക്കുവേണ്ടി മാത്രം ജീവിക്കുന്ന അച്ഛനും അമ്മയും. താഴെയുള്ള സഹോദരങ്ങൾക്ക് മാതൃകയാകേണ്ടവൾ താൻ... മൂത്തവൾ. ആഗ്രഹങ്ങൾ ഉറപ്പിച്ചെങ്കിലും നേടാൻ കഴിഞ്ഞില്ല.
ഇന്നും മനസ്സിൽ ഒന്നുകാണുവാൻ കഴിഞ്ഞെങ്കിൽ എന്നു മാത്രം. രണ്ടുവാക്ക് ഉരിയാടാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്നു മാത്രം. മാപ്പ്... മാപ്പ്...
അന്ന് അമ്മായിയുടെ മകൾ കണ്ടപ്പോൾ പറഞ്ഞിരുന്നു, നിനക്കുചേരും, വലിയ സുന്ദരനൊന്നുമല്ലെങ്കിലും. പുരുഷന്റെ സൗന്ദര്യം മനസ്സിനാണ്. അയാൾ നല്ലവനാണ്. മുഖം മനസ്സിന്റെ കണ്ണാടിയാണ്. ആ കണ്ണാടിയിൽ നീയാണ് പ്രതിഫലിക്കുന്നത്. ആരേ നോക്കിയാലും അതിൽ തെളിയുന്നത് നീ മാത്രം.
പക്ഷേ, താനതുകണ്ടെത്താൻ വൈകിയോ...! ചേർന്നിരിക്കാൻ ആയില്ലെങ്കിലും, ചേർന്നിരിക്കാൻ മനസ്സ് വെമ്പിയിരുന്നു.
പെണ്ണു കാണാൻ അദ്ദേഹം ഓഫീസുമുറിയുടെ പുറത്തുവന്നു നിന്നപ്പോൾ മനസ്സ് കലുഷിതമായിരുന്നു.
കാണാക്കിനാവിൽ... അയാൾ അത് കണ്ടുവെങ്കിൽ, എത്ര മാത്രം ആ മനസ്സ് വേദനിച്ചിരിക്കാം. എന്നെങ്കിലും ഒരിക്കൽ , അനുകൂലമായ ഒരു പുഞ്ചിരിയെങ്കിലും തനിക്കു വിരിയിക്കാൻ കഴിഞ്ഞുവെങ്കിൽ... ! ചിത്രം മറ്റൊന്നാവുമായിരുന്നില്ലേ.
ആശുപത്രിക്കിടക്കയിൽ വച്ച് അച്ഛൻ ചോദിച്ചിരുന്നു... ,പിന്നെ, പറഞ്ഞു,
"നിനക്കത്രക്ക് ഇഷ്ടമാണെങ്കിൽ നമുക്കൊന്നു മാറി ചിന്തിക്കാം."
പക്ഷേ, പെട്ടെന്നായിരുന്നു അച്ഛന്റെ മരണം, എല്ലാം തകിടം മറിച്ചു. അതിനുമുമ്പ് വിവാഹനിശ്ചയവും കഴിഞ്ഞിരുന്നു.
ദേവനെ തൊഴുതു തിരിഞ്ഞപ്പോൾ അഞ്ജന പറഞ്ഞു.
അയാൾ എവിടെയോ മറഞ്ഞു.
പരിചയക്കാരനോട് തന്റെ യാത്രാമൊഴി രേഖപ്പെടുത്താനായി ചെന്നപ്പോൾ അരികത്തുനിന്നും മാറിയതായി തോന്നി. അതൊരു തോന്നലല്ലായിരുന്നുവെന്ന് അഞ്ജന പറഞ്ഞപ്പോൾ, നിരാശ മുടിത്തുമ്പുവരെയെത്തി.
' ഞാൻ നാളെ പോകും'.
അത് ഞാൻ അയാളോടായി പറഞ്ഞതാണ്.
പറഞ്ഞു തിരിഞ്ഞുനടന്നപ്പോൾ, പുറകിൽ നോക്കി നിൽക്കുന്നതുപോലെ തോന്നി. ഒന്നു തിരിഞ്ഞു നോക്കിപ്പോയി. കണ്ടു , അകലെ തന്നെയും നോക്കി നിൽക്കുന്ന അയാൾ. തോന്നലായിരുന്നുവോ... ! അതോ... !