കഥ
കഥ
വർഷങ്ങളായി അനുഭവിക്കുന്ന മാനസിക പീഡനവും ശാരീരിക പീഡനവും സഹിച്ചു സഹിച്ചു മടുത്തു.രാപകലില്ലാതെ കന്നിനെപ്പോലെ പണിയെടുത്തിട്ടും തൻെറ മക്കൾക്ക് വയർ നിറയെ ചോറു കൊടുക്കില്ല. സ്വന്തം വീടാണ് എന്ന് പറയാം. അത്രതന്നെ. കേറിച്ചെല്ലാൻ മറ്റ് ഒരിടം ഉണ്ടായിരുന്നെങ്കിൽ മക്കളെയും കൊണ്ട് എന്നെ ഇറങ്ങിയേനെ ഈ ദുരിതക്കയത്തിൽ നിന്നും .
മിനിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
വിശന്നു കരഞ്ഞുറങ്ങുന്ന തൻ്റെ മക്കളുടെ ഒട്ടിയ വയറിൽ പതിയെ തലോടി.
തന്നെയും മക്കളെയും നോക്കേണ്ടയാളെ ഈശ്വരൻ തങ്ങളിൽ നിന്നും വിളിച്ചു കൊണ്ടുപോയി.
ഇന്നിപ്പോൾ സ്വന്തവും ബന്ധവും പണത്തിന്റെ ഏറ്റക്കുറച്ചിലിലാണ് നിശ്ചയിക്കുന്നത്. പ്രേമം അസ്ഥിക്ക് പിടിച്ചപ്പോൾ വീടുവിട്ടിറങ്ങി. അതോടെ അവർ പടിയടച്ച് പിണ്ഡം വെച്ചു. ഇന്നിപ്പോൾ സ്വന്തം വീട്ടിൽ കൂലിയില്ലാവേലക്കാരി. തെറ്റുചെയ്താൽ ശിക്ഷ അനിവാര്യമാണ്.
അതാവും തൻ്റെ മക്കൾക്കവകാശപ്പെട്ട വീട്ടിൽ അനാഥരെപ്പോലെ കഴിയേണ്ടി വരുന്നത്. എന്നാലും തന്റെ മക്കൾ എന്തുതെറ്റുചെയ്തു.
മിനി തൻ്റെ നിറഞ്ഞൊഴുകിയ കണ്ണുനീർ തുടച്ചു.
തനിക്കും തൻ്റെ മക്കൾക്കും ജീവിക്കണം ഈ വീട്ടിൽ.ആരേയും പേടിക്കാതെ.. അവകാശത്തോടെ..അധികാരത്തോടെ ..
മിനി എണീറ്റു .അടുക്കളയിൽ എത്തി. തനിക്കും മക്കൾക്കും വേണ്ടുന്ന ചോറും കറിയും എടുത്തു. തിരികെ മക്കൾക്കടുത്തെത്തി അവരെ കുലുക്കി വിളിച്ചു.
മക്കളെ എണീക്ക് അമ്മ ചോറുവാരിത്തരാം .എണീക്ക്
ഉറക്കച്ചടവോടെ എണീറ്റിരിക്കുന്ന തൻ്റെ മക്കളുടെ വായിൽ ചോറുരുളകളാക്കി വെച്ചുകൊടുത്തു. അവർ മതി എന്നു പറയും വരെ. തനിക്കുള്ള ചോറുംകൂടി മിനി അവർക്ക് വാരിക്കൊടുത്തു. മക്കളുടെ മുഖത്തെ സന്തോഷം മതിയായിരുന്നു മിനിയുടെ വയറും മനസും നിറയാൻ.