അമ്മമ്മ
അമ്മമ്മ
അമ്മമ്മ
എനിക്ക് 36 വയസായിരിക്കുന്നു .പത്തു വർഷത്തിന് മേലെയായി വിദേശത്താണ് താമസം എങ്കിലും നാടും വീടും എന്നും എന്നിൽ തന്നെ ഉണ്ട് .
കണ്ണടച്ചു കിടന്നാൽ ആശ്വസിപ്പിക്കാൻ എന്റെ എല്ലാരും അരികിൽ വരും . ഒറ്റക്കിരുപ്പാണ് സഹിക്കാനാവാത്തത് .
പലപ്പോഴും ചിന്തിച്ചിട്ടുണ്ട് എന്തിനാണ് ഞാൻ ഇവിടെ എത്തിപ്പെട്ടതു എന്ന് .ഇത് ഒരു തുരുത്താണ് രക്ഷപെടാൻ മാർഗ്ഗമില്ലാത്ത ഇടം ….
ഇവിടെ ആശകൾ, ആശയങ്ങൾ എല്ലാം പ്രഹേളികകളാണ് …
എന്നും എന്റെ ഉത്തരം മുട്ടിയ ചോദ്യങ്ങൾക്കു നേരിയ നനവ് പകർന്നത് ബാല്യകാലസ്മരണകൾ ആയിരുന്നു.
എന്റെ അമ്മമ്മ … ഞാൻ എന്നൊരു വ്യക്തി രൂപപ്പെടുന്നതിൽ അവർ വഹിച്ച പങ്കു ചെറുതല്ല.
വിരസമായ ചിന്തകൾ അവിരാമം വീർപ്പുമുട്ടിക്കുമ്പോൾ എന്റെ ഓർമ വർഷങ്ങൾ പിറകിലേക്ക് എന്നെ കൊണ്ടുപോയിട്ടുണ്ട്.
“തിരിച്ചു കിട്ടാത്ത ബാല്യം” എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട് പക്ഷെ ഈ കറുത്ത സോഫയിൽ മൂടി പുതച്ചു എന്റെ കഴിവുകളെ ഇല്ലാതാക്കുമ്പോൾ അനുവാദം ചോദിക്കാതെ “മോളെ, എണീക്കു” എന്ന് തട്ടി ഉണർത്തുന്നത് എന്റെ അമ്മമ്മയാണ് .
സൂര്യരശ്മി ആദ്യം തൊടുന്നത് അമ്മമ്മയുടെ കട്ടിലെലേക്കാണ് .ചെറിയ മഞ്ഞ വെളിച്ചം ….
പതിയെ എന്നെയും അത് തൊടും …
“മോളെണീക്കു”
പിന്നെ സ്ഥിരം ആകാശവാണിയിലെ സുപ്രഭാതം കേൾക്കാം .
എന്നെ കൊണ്ട് എല്ലാവിടേം പോകും.
കല്യാണങ്ങൾ, സ്കൂൾ ….എന്നിങ്ങനെ ..
പിന്നെ അമ്മമ്മ ടീച്ചർ ആയിരുന്നു കേട്ടോ …
“വർക് എക്സ്പീരിയൻസ് ടീച്ചർ”
എന്നാണ് അമ്മമ സ്വയം പറഞ്ഞിരുന്നത് ..ഞാൻ ജനിച്ചു
മൂന്ന് പതിറ്റാണ്ടു പിന്നിടുമ്പോൾ ധീരതയെ പോലും വെല്ലുവിളിച്ച മഹതി …
റിട്ടയർ ആയതിനു ശേഷവും,കാലത്തേ മൂപ്പർ കുളിച്ചു കുറിതൊട്ടിരിക്കും. കുറെ കഥകൾ പറയും .ഒരിക്കലും മടുക്കാത്ത, മറക്കാത്ത കഥകൾ …
പാട്ടുകൾ…
ഞാൻ ഈ സോഫയിൽ കിടപ്പു തുടങ്ങിട്ടു മണിക്കൂർ രണ്ടായി ..കണ്ണ് ഒന്നടഞ്ഞു പോയി..
“ജിത മോളെ”
ഞാൻ തിരിഞ്ഞു നോക്കി ആരുമില്ല. ആരും വിളിക്കാനില്ലിവിടെ.ഞാൻ ഒരു ദീർഘ നിശ്വാസം എടുത്തു.പതുക്കെ നനഞ്ഞ ചന്ദനമണം കാറ്റിൽ പടർന്നു . കണ്ണടച്ചു നീട്ടി വലിച്ചാൽ ഇപ്പോഴും അമ്മമ്മയുടെ മണം എന്റെ ചുറ്റിലും ഉണ്ട് .
മഴ പെയ്യുന്നു….ഇരുപത്തി നാലു കൊല്ലത്തിനു ശേഷമാണ് ഇവിടെ ഇങ്ങനെ മഴ പെയ്യുന്നതു എ ന്നു ന്യൂസ്‌പേപ്പറിൽ വായിച്ചു …
അമ്മയുടെ വീട്ടിൽ മഴ നനഞ്ഞ ദിവസങ്ങൾ ….ചാലിലൂടെ വെള്ളത്തിന്റെ കുത്തൊഴുക്ക് …
കുഞ്ഞു കുഞ്ഞു കടലാസുവഞ്ചികൾ അന്നൊന്നും മഴയെ പേടിച്ചിട്ടില്ല .
തട്ടിൻപുറത്തു മഴതുള്ളിവീഴുന്നതു കേൾക്കാൻ എന്ത് രസമായിരുന്നു.വാഴയിലയുടെ ഒഴുകി വെള്ളത്തുള്ളികൾ ചേമ്പിലയെ പുൽകി താഴോട്ട് …
ഓടിൻറെ ഇടയിൽ ചില്ല് അതിലൂടെ വെള്ളം
ഒലിച്ചിറങ്ങും …
“മോളെ ഈ വട്ടയ അവിടെ വക്കു”
അമ്മയാണ് …
അമ്മമ്മ അടുക്കളയിൽ ഉണ്ട് ..ചില്ലറ പണികൾ ഒക്കെ ചെയ്യും . പിന്നെ കുറെ കൂട്ടുകാരുണ്ട് മൂപ്പർക്ക്…
മാലതി ടീച്ചർ, ശാരദ ടീച്ചർ,ലക്ഷ്മിക്കുട്ടി ടീച്ചർ….
എല്ലാരും വരും വീട്ടിൽ ..
ഞാൻ വേഗം ബാല്കണിയിലേക്കു നോക്കി , മഴ തകർക്കുന്നു.കൈകാലുകൾ മരവിച്ചപോലെ.
അമ്മയുടെ വീട്ടിലെ ബ്രൗൺ നിറമുള്ള സോഫയിൽ കയറിനിന്ന് മേലെ ജനിലന്റെ അഴികളിൽ പിടിച്ചു പിന്നെയും കയറി മഴ കാണുന്ന സുഖം ഈ ബാല്കണിയിലെ ചതുരാകാശത്തിലെ മഴക്കു ഇല്ല .
എന്റെ ആകാശവും കാഴ്ചകളും ചെറുതാണ്. നിലാവിനോ ,മഴക്കോ , സൂര്യകിരണങ്ങൾക്കു പോലും ഈ ഇരുളടഞ്ഞ മുറിയിലേക്കു പ്രവേശനം ഇല്ല .
സന്ധ്യക്കു അമ്മമക്കൊപ്പം ഇരുന്നു മനഃപാഠമാക്കിയ നാമങ്ങൾ ഇന്ന് മക്കൾക്കു പറഞ്ഞു കൊടുക്കുമ്പോൾ ഒരു വാക്ക് പോലും തെറ്റാറില്ല എന്നത് ചില ശീലങ്ങൾ ഇന്നും മറന്നില്ലലോ എന്നു എന്നെ തന്നെ ഓർമിപ്പിക്കും .
അമ്മമ്മ ,അമ്മയുടെ അമ്മ എന്നതിലുപരി എന്നെ ഒരുപാടു സ്വാധീനിച്ചിരിക്കുന്നു .എന്റെ ഉപബോധ മനസ് ഇപ്പോഴും മുപ്പത്തൊന്നു വർഷങ്ങൾക്കപ്പുറം കൊണ്ട് പോകുന്നത് എന്തിനാണ് ?
തൊട്ടു മുൻപിൽ കഴിഞ്ഞവ ഞാൻ മറന്നു പോയിരിക്കുന്നു.പഴയ ഓർമകൾ സ്ഥാനം പിടിച്ചിരിക്കുന്നു .എന്തിനും അന്നൊക്കെ അമ്മമ്മയുടെ കൈയിൽ പരിഹാരമുണ്ട്. കാല് വേദന, കൈ വേദന അങ്ങനെ എന്റെ കുഞ്ഞു പരിഭവങ്ങൾ…
ഇന്ന് എന്ത് തന്നെ വന്നു പോകുന്നു എന്ന് ഞാൻ അറിയുന്നേ ഇല്ല .കാലത്തിന്റെ മായ തന്നെ…
എങ്കിലും ഓർമയിലെ നല്ല നിമിഷങ്ങൾ എന്റെ ഹൃദയ സ്പന്ദനത്തോടൊപ്പം കലരുമ്പോൾ ജീവിതത്തിൽ എന്നെ കേൾക്കാൻ , എന്നെ അറിഞ്ഞ ഒരാൾ ഇപ്പോഴും ഉണ്ടെന്നു തോന്നുന്നു .
തിരികെ വരാനാകാത്ത നിമിഷങ്ങൾ, കാലം കവർന്നെടുത്തപ്പോഴും , ഓർമയെന്ന മരുപ്പച്ചയെ നിലനിർത്തിയതു എന്നെ ഈ ലോകത്തു പിടിച്ചു നിർത്താനായിരിക്കാം.
പന്ത്രണ്ടുവർഷങ്ങൾക്കപ്പുറം കൃശഗാത്രയായ ഒരോർമ്മ എനിക്കില്ല.പക്ഷെ ഗുരുവായൂരപ്പന്റെ പതക്ക ചെയിൻ ഇട്ട് ,നല്ല വടിവൊത്ത സാരി ഉടുത്തു , എപ്പോഴും ചിരിക്കുന്ന,നീളൻ മുടി അരയോളം ഉള്ള എന്റെഅമ്മമ്മ എവിടെയോ ഇരുന്നു കാണുന്നുണ്ടാകും..
ഒരുപക്ഷെ കുഞ്ഞു “ജിതമോൾ” കെട്ടിപിടിച്ചുറങ്ങുന്നതും കാത്തു ഇരിപ്പുണ്ടാകും...
വെളുത്ത ചുമരിൽ ചവിട്ടിശബ്ദംഉണ്ടാക്കുമ്പോൾ
ഗന്ധർവസൂത്രം തുറന്നു ചുമരിന്റെ സുഷിരത്തിലൂടെ
“ജഡാലുക്കൾ ““
എന്ന് വഴക്കടിക്കാൻ അച്ഛച്ചനും കാണും…..