പച്ചപ്പുൽപ്പുറങ്ങളിൽ തീ പടരുന്നു
പച്ചപ്പുൽപ്പുറങ്ങളിൽ തീ പടരുന്നു
ഇന്ദ്രനീല യാമത്തിനായി കൊതിച്ചു
വിടർന്ന മിഴിയുമായി സൂര്യനെ
എതിരേറ്റവൾ. പെയ്തൊഴിഞ്ഞ
ജലകണങ്ങൾക്കായി കാത്തിരുന്നവൾ.
ഇന്നായിന്ദ്ര നീലിമ മങ്ങുന്നു.
ജ്വലിച്ച സൂര്യനെ തമസ്സ് മൂടുന്നു
ജലകണങ്ങൾ വറ്റിയകലുന്നു.
മനസ്സുകളിൽ വിങ്ങൽ നിറയുന്നു.
നിത്യം വിടരുന്ന അധരത്തിൽ
പുഞ്ചിരി അന്യമാകുന്നു.
വദനത്തിലെന്നും പതി-
യുന്നശ്രുതൻ കരിനിഴൽ.
ബന്ധങ്ങളകലുന്നു ബന്ധിപ്പിൻ
ബിന്ദു ബന്ധനത്തെ ചുമക്കുന്നു.
ഈറനണിഞ്ഞ് തുളസീദളം
ചൂടുമാ സ്ത്രീദീപമണയുന്നു.
ആ ദീപം തെളിയിച്ച താതനും
കാന്തനും സുതനും എവിടെയോ
അലഞ്ഞു എങ്ങോമറയുന്നു.
എന്തിനൊ അകലുന്നു.
ഒരിക്കൽ കുലീനയെന്ന് ലോകം
വാഴ്ത്തിയവൾ കുലടയായി.
പകലിലവളെ കല്ലെറിഞ്ഞവർ
ഇരുളിലവളെ പ്രാപിക്കുന്നു.
സംരക്ഷകർ തങ്ങൾ തൻ
ഇച്ഛക്കായി നീതി രചിക്കുന്നു.
മനസ്സുകൾ തമ്മിൽ വളരെണ്ട
സ്നേഹം മേനിയിൽ മാത്രമാകുന്നു.
അസംഭവ്യം സംഭവിക്കുന്നു
കാലം മാറുന്നു. ലോകം
ദുഷിക്കുന്നു. പച്ചപ്പുൽ-
പ്പുറങ്ങളിൽ തീ പടരുന്നു.