മഴയത്ത്
മഴയത്ത്
മഴപെയ്യുന്നു
റേഡിയോയുടെ റിലേ
പോയതുപോലെ
ഇരച്ചു് കനത്ത്
മഴപെയ്യുന്നു ,
കുടയില്ലാത്തവർ
കടത്തിണ്ണകളോളം
കയറിനിന്നു
കുശുകുശുക്കുന്നു
എന്തൊരു മഴ....
കുടയുള്ളവർ, കയറിനിൽ-
ക്കുന്നവരുടെ
കുറ്റപ്പെടുത്തലുകൾ
കേൾക്കാതെ,
കുനിഞ്ഞ മുഖവുമായ്
ആരേയും
ശ്രദ്ധിക്കാതെ
കുടചൂടി
നടന്നുപോവുന്നു
ചുണ്ടിലൊരു
നുള്ളുചിരിയുമായ്....
മഴ കാറ്റത്തൂയലാടുന്നു
റോഡിലെ നാറുന്ന
ശവങ്ങൾ തേടി
ശവവണ്ടിയാരോ
വലിച്ചുനീക്കുന്നു..
ശവങ്ങളുടെ മീതെ
പൊട്ടിത്തരിച്ചു്
പൊട്ടിച്ചിരിച്ചു്
ആർത്തുചിരിച്ചു്
ഘോഷത്തോടെ
മഴവെള്ളം
ആർത്തലയുന്നു
കളകള നാദത്തോടെ....
കഴിഞ്ഞ നൂറ്റാണ്ടിൽ
ഇവിടെയുയർന്ന
സമസ്യക്ക് ഉത്തരം
തേടാനാകാതെ
ശവത്തിന്റെ നാറ്റം
അന്യനഗരത്തോളം
ആരുമറിയാതെ
ചെന്നെത്തിയിരുന്നു.
മുറുക്കി ചുവപ്പിച്ച
പല്ലുകൾക്കിടയിലൂടെ
നനുത്ത നാറ്റവും
കിരുത്ത പുഴുക്കളും
നുരച്ചുപൊന്തുന്നു
മഴ താണ്ഡവമാടുന്നു....
മഴ റോഡിലൂടൊഴുകി-
പ്പരക്കുന്നു
സുഗന്ധം തേടിയലഞ്ഞ
കാറ്റ് ദുർഗന്ധവുമായ്
പിച്ചവയ്ക്കുന്നു
അസഹ്യമായവർ
കടത്തിണ്ണകളിൽ
അഭയം തേടിയവർ
നനഞ്ഞ റോഡിൽ
ചിതറി വീഴുന്നു...
മഴ ചാറ്റലായ് അലോസര-
മുണർത്തുന്നു
ചപ്പടിച്ചു കളയാനാകാതെ
സ്വീപ്പർ തലയിൽ
തോർത്തെടുത്തിട്ടു
പ്രാകുന്നു :നശിച്ച മഴ....!
******0*****